അമ്പലപ്പുഴ കെഎസ് ആർടിസി ബസ് സ്റ്റേഷൻ.
അമ്പലപ്പുഴ: ലക്ഷങ്ങൾ മുടക്കി നിർമിച്ച കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം നോക്കുകുത്തി. യാത്രക്കാർ മഴയും വെയിലുമേറ്റ് പെരുവഴിയിൽ. അമ്പലപ്പുഴ കച്ചേരിമുക്കിൽ നിർമിച്ച കെട്ടിടത്തിനാണ് ഈ ദുരവസ്ഥ. കെ.സി. വേണുഗോപാൽ എംപിയായിരുന്ന 2013ലാണ് 15 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് കെട്ടിടവും യാത്രക്കാർക്ക് വിശ്രമ കേന്ദ്രവും നിർമിച്ചത്.
പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ശുചിമുറിയും നിർമിച്ചിരുന്നു. എന്നാൽ, ഉദ്ഘാടനം നടന്ന് ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾത്തന്നെ ഈ കെട്ടിടത്തിന്റെ പ്രവർത്തനം നിലച്ചു. മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി കെട്ടിടം മാറിയതോടെ യാത്രക്കാർ ഈ കെട്ടിടത്തെ ഉപേക്ഷിച്ചു.
ഇപ്പോൾ ആലപ്പുഴ ഭാഗത്തേക്കു പോകുന്ന യാത്രക്കാർ ജംഗ്ഷനു വടക്കുഭാഗത്തെ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിനു മുന്നിലാണ് ബസ് കാത്തുനിൽക്കുന്നത്. വിദ്യാർഥികളടക്കം നൂറുകണക്കിനു യാത്രക്കാരാണ് വെയിലും മഴയുമേറ്റ് ഇവിടെ ബസിനായി കാത്തുനിൽക്കുന്നത്.
കനത്ത മഴയിലും വെയിലിലും ഇവിടത്തെ ഒരു ചെറിയ കടയുടെ സമീപത്താണ് യാത്രക്കാർ നിൽക്കുന്നത്. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം കാഴ്ചവസ്തുവായി നിൽക്കുമ്പോഴാണ് ഈ ദുരിതം.
ബസ് സ്റ്റേഷൻ കെട്ടിടം വൃത്തിയാക്കിയാൽ ആലപ്പുഴ ഭാഗത്തേക്കുപോകുന്ന യാ ത്രക്കാർക്ക് ഇവിടെ വെയിലും മഴയുമേൽക്കാതെ നിൽക്കാൻ കഴിയും. നിലവിൽ ഈ കെട്ടിടം സ്വകാര്യ വ്യക്തികളുടെ ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനങ്ങൾ പാർക്കുചെയ്യാനുള്ള കേന്ദ്രമായി മാറി. ഇപ്പോൾ രാത്രിയും പകലും മദ്യപാനികളുടെ കേന്ദ്രമാണിത്. കെട്ടിടം അടിയന്തരമായി വൃത്തിയാക്കി യാത്രക്കാർക്ക് പ്രയോജനകരമാകുന്ന തരത്തിൽ തുറന്നുകൊടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
Tags : Bus station nattuvishesham local news