പെരിഞ്ഞനം: നിർദിഷ്ട ദേശീയപാതയിൽ പെരിഞ്ഞനം ബീച്ച്റോഡിൽ മേൽപാലത്തിനടിയിൽ പൊളിച്ചിട്ടിരിക്കുന്ന കാനയിൽ കാർ കുടുങ്ങി. കാട്ടൂരിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഏഴ്ംഗ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെയാണ് സംഭവം.
ആദ്യം ഥാർ വാഹനം ഉപയോഗിച്ച് കെട്ടിവലിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മറ്റു പരിശ്രമങ്ങളൊന്നും ഫലവത്താകാത്തതിനെതുടർന്ന് ദേശീയപാത കരാർ നിർമാണ കമ്പനിയായ ശിവാലയയുടെ ജെസിബിയെത്തി കാർ പുറകിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ ബോണറ്റ് ഉൾപ്പടെ ചെറിയതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മേൽപ്പാലത്തിനടിയിൽ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ റോഡിൽ പൊളിച്ചിട്ടിരിക്കുന്ന കാനയിലെ വെള്ളക്കെട്ട് വലിയ അപകടങ്ങൾക്കു സാധ്യതയുണ്ട്. നേരത്തെ പെരിഞ്ഞനത്തെക്കു പോകുന്നതിനിടെ ട്രെയിലർ വാഹനത്തിന്റെ പിന്നിലെ ചക്രം കാനയിൽപ്പെട്ടു അപകടം ഉണ്ടായിരുന്നു. ഇതേതുടർന്ന് അന്നും ദേശീയ പാത കരാർ കമ്പനിയുടെ ജെസിബിയെത്തി മാറ്റുകയായിരുന്നു. സ്കൂൾ വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ കാൽനടയായും വാഹനത്തിലും പോകുന്ന തീരദേശത്തെ അതിപ്രധാന പാതയിലാണ് ഈ ദുരിതയാത്ര.
Tags : Nattuvisesham District News