കണ്ണൂർ: പാദവാർഷിക പരീക്ഷകൾ വരാനിരിക്കെ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്കു നിയോഗിച്ചതും എൽപി, യുപി വിഭാഗങ്ങളിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എസ്ആർജി) കൺവീനർമാരുടെ ഏകദിന പരിശീലനവും സ്കൂളുകളിലെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഓഗസ്റ്റ് 13നാണ് പാദവാർഷിക പരീക്ഷകൾ തുടങ്ങുക. എന്നാൽ സെൻസസ് ഡ്യൂട്ടി, എസ്ആർജി കോഴ്സ് എന്നിവയിലായതിനാൽ മിക്ക സ്കൂളുകളിലും കൃത്യമായ രീതിയിൽ പാഠ്യഭാഗങ്ങൾ പഠിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അധ്യാപകർ പറയുന്നു.
ഓരോ സ്കൂളുകളിലെയും പകുതിയിലേറെ അധ്യാപകരെയാണ് സെൻസസ് ഡ്യൂട്ടിക്കായി നിയോഗിച്ചത്.
ഈ മാസം ഒന്നു മുതൽ 31 വരെയാണ് സെൻസസ് ഡ്യൂട്ടി. ഈ സാഹചര്യത്തിൽ ഡ്യൂട്ടിയുള്ള അധ്യാപകർ സ്കൂളിൽ വരാത്തതിനാൽ പഠനവും നടക്കില്ല. ചിലയിടങ്ങളിൽ അധ്യാപകർ സ്കൂളിലെത്തി ഏതാനും മണിക്കൂറുകൾ പഠിപ്പിച്ച ശേഷം സെൻസസ് ഡ്യൂട്ടി ചെയ്യുകയാണ്. ഇത് അമിത ജോലി ഭാരമാണ് സൃഷ്ടിക്കുന്നതെന്ന് അധ്യാപകർ പറയുന്നു.
എസ്ആർജി കൺവീനർമാർക്കുള്ള പരിശീലനം ഉപജില്ലാ കേന്ദ്രങ്ങളിൽ പത്തിനുമുന്പ് നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. കെ -ടെറ്റ് പാസായ അധ്യാപകർക്ക് ഈ ദിവസങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടത്തേണ്ടതുണ്ട്. ഇതിനായി അധ്യാപകർ പോകുന്പോൾ സ്കൂളിന്റെ പ്രവർത്തനം താളം തെറ്റുകയുമാണ്.
പാദവാർഷിക പരീക്ഷ വരാനിരിക്കെ അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ, മുഖ്യാധ്യാപകരുടെ യോഗങ്ങൾ എന്നിവ താത്കാലികമായെങ്കിലും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്ന ആവശ്യവും അധ്യാപകരിൽനിന്ന് ഉയരുന്നുണ്ട്.
പാഠഭാഗങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കാതെ പരീക്ഷ നടത്താനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളിൽനിന്നും എതിർപ്പ് ഉയരുന്നുണ്ട്. പാഠഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചശേഷം പാദവാർഷിക പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും നിർദേശം ഉയരുന്നു.
Tags : Nattuvisesham District News