കൽപ്പറ്റ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവിധ മേഖലകളിൽ നിയമനം ലഭിച്ച കരാർ തൊഴിലാളികളും സ്കീം വർക്കർമാരും പുറത്തേക്ക്. നാഷണൽ ഹെൽത്ത് മിഷൻ, കുടുബശ്രീ മിഷൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ, സർക്കാർ ആശുപത്രികൾ, സിവിൽ സപ്ലൈസ്, കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയവയിൽ കരാർ-ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് സംസ്ഥാനത്തെ ഭരണമാറ്റത്തോടെ തൊഴിൽ നഷ്ട ഭീഷണിയിൽ.
നിലവിൽ ജോലിയിലുള്ളവരെ ഒഴിവാക്കി പുതിയ നിയമനങ്ങൾ നടത്തുന്നതിന് ഭരണതലത്തിൽ നീക്കം ശക്തമാണെന്ന് സിഐടിയു വയനാട് ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ, ജനറൽ സെക്രട്ടറി വി.വി. ബേബി, മറ്റു നേതാക്കളായ പി. ഗഗാറിൻ, എം. മധു എന്നിവർ പറഞ്ഞു. കരാർ, സ്കീം തൊഴിലാളികളെ പുറത്താക്കുന്ന ഓരോ സ്ഥാപനത്തിലും ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി. അധികാരത്തിലിരുന്ന് മിനുമിനുത്ത വർത്തമാനങ്ങൾ പറയുന്നവർ ചെയ്യുന്നത് ദ്രോഹ നടപടികളാണെന്ന് കുറ്റപ്പെടുത്തി.
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ജില്ലയിൽ 708 ജീവനക്കാരുണ്ട്. സാധാരണഗതിയിൽ വർഷത്തിൽ ഒരിക്കലാണ് തൊഴിൽ കരാർ പുതുക്കുന്നത്. ഓരോ വ്യക്തിയുടെയും സേവന മികവ് വിലയിരുത്തിയാണ് ജോലിയിൽ തുടരാൻ അനുവദിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഏപ്രിലിൽ നിയമനം ലഭിച്ചവരുടെ സേവന കാലവധി ഓഗസ്റ്റ് 31 വരെയായി ചുരുക്കിയിരിക്കയാണ്. വിവിധ ക്ഷേമനിധി ഓഫീസുകളിലെ താത്കാലിക ജീവനക്കാർക്ക് ജോലിക്ക് ഹാജരാകേണ്ടെന്ന നിർദേശം നൽകിയിരിക്കയാണ്. സർക്കാർ ആശുപത്രികളിൽ കരാർ നിയമനം ലഭിച്ചവരെ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ അപേക്ഷകൾ ക്ഷണിച്ച് ഇന്റർവ്യൂ നടത്തിവരികയാണ്.
സർക്കാർ ആശുപത്രികളിൽ കരാർ വ്യവസ്ഥയിൽ ദീർകാലം ജോലി ചെയ്തിരുന്നവരെയാണ് ഒഴിവാക്കാൻ നോക്കുന്നത്. ഡിടിപിസിയിലെ താത്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരികയാണ്. ജോലി നഷ്ട ഭീഷണി നേരിടുന്നതിൽ അധികവും പിഎസ്സി പരീക്ഷയ്ക്കും മറ്റും അപേക്ഷിക്കുന്നതിന് പ്രായപരിധി കഴിഞ്ഞവരാണ്. നിലവിലെ ജോലിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് കുടുംബം പോറ്റുന്നവർ ഗതികേടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ജില്ലയിൽ കരാർ-ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർ ഇപ്പോഴും തുടരുന്നുണ്ട്. അധികാരമാറ്റം ഉണ്ടായപ്പോൾ ഇവരെ തൊഴിലിൽ തുടരാൻ അനുവദിച്ചിരുന്നു. എന്നാൽ അത്തരത്തിലല്ല പുതിയ യുഡിഎഫ് സർക്കാരിന്റെ നീക്കമെന്ന് സിഐടിയു നേതാക്കൾ പറഞ്ഞു.
Tags : Local News Nattuvishesham Wayanad