മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ തിരുനാളാഘോഷം നാളെ നടക്കും. വിശുദ്ധയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാംവാർഷികദിനമായ ഈ തിരുനാൾദിനത്തിൽ രാവിലെ 9.30 നുള്ള തിരുനാൾ പാട്ടുകുർബാനയ്ക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനാകും. 100 വൈദികർ സഹകാർമികരാകും.
ഉച്ചകഴിഞ്ഞു മൂന്നിനുള്ള ദിവ്യബലിയെതുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾപ്രദക്ഷിണം വിശുദ്ധയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ട് നടക്കും. തുടർന്നു തിരുശേഷിപ്പുവണക്കം. രാവിലെ 8.30ന് നേർച്ച ഭക്ഷണത്തിന്റെ ആശീർവാദം പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ നിർവഹിക്കും. തുടർന്നു രാത്രി എട്ടുവരെ നേർച്ച ഭക്ഷണവിതരണം.
തിരുനാൾദിനത്തിൽ രാവിലെ ആറിനും ഏഴിനും ഉച്ചയ്ക്ക് 12 നും രാത്രി ഏഴിനും ദിവ്യബലി ഉണ്ടാകും. ഇന്നു രാവിലെ 10. 30 നു ദിവ്യബലി, നൊവേന, വൈകീട്ട് ആറിന് ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവയുണ്ടാകും. തിരുക്കർമങ്ങളിൽ കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. ഇന്നലെ നടന്ന തിരുക്കർമങ്ങളിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനായിരുന്നു.
ഗതാഗത ക്രമീകരണങ്ങൾ
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിനായി എത്തിച്ചേരുന്ന വാഹനങ്ങൾക്കു ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തൃശൂർ - കൊടകര ഭാഗത്തുനിന്നു വരുന്ന ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മരിയ തെരേസ ആശുപത്രിക്കുസമീപം തീർഥാടനകേന്ദ്രത്തിലേക്കുള്ള വഴിയിൽ ഇടതുവശത്ത് ഒരുക്കിയിട്ടുള്ള സ്ഥലത്തു പാർക്ക് ചെയ്യണം.
ചാലക്കുടി - മാള - അഷ്ടമിച്ചിറ ഭാഗത്തുനിന്നുള്ള ബസുകൾ കോൾക്കുന്ന് ജംഗ്ഷനിൽ ഇടത്തേക്കുതിരിഞ്ഞ് സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ - പുത്തൻചിറ ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ പുത്തൻചിറ കിഴക്കുമുറി സെന്റ് ജോസഫ് പള്ളിക്കു മുന്നിലാണ് പാർക്ക് ചെയ്യേണ്ടത്.
നാലുചക്രവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും കുഴിക്കാട്ടുശേരി സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുണ്ടായി - കൊമ്പത്തു കടവ് റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദനീയമല്ല. ഗതാഗതക്രമീകരണങ്ങൾക്കായി പോലീസിനൊപ്പം വോളന്റിയേഴ്സും സന്നദ്ധപ്രവർത്തകരും രംഗത്തുണ്ടായിരിക്കും.
Tags : nattu vishesham The pond is ready