ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി നടത്തിയതിനെ തുടർന്ന് ചെളിക്കുളമായി മാറിയ ചെമ്പേരി ടൗണിലെ റോഡ്.
ചെമ്പേരി: ജൽജീവൻ മിഷൻ പദ്ധതിയുടെ കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാനായി കുത്തിപൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തത് കാരണം ചെന്പേരി ടൗണിലെ റോഡുകൾ ചെളിക്കുളമായി. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് റോഡുകൾ.
വാഹനങ്ങൾ കടന്നുപോകുന്പോൾ ചെളി കാൽനടയാത്രികരുടെ വസ്ത്രങ്ങളിൽ തെറിക്കുകയുമാണ്.
ഓട്ടോ റിക്ഷകളും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നതും പതിവാണ്. ഏരുവേശി പഞ്ചായത്തിന്റെ പത്താം വാർഡിലെ ചെമ്പേരി ടൗണിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി. ടൗണിലെ റോഡുകളുടെ നടുവിലൂടെ ടാറിംഗ് കുത്തിപ്പൊളിച്ച് പൈപ്പിട്ട ശേഷം വേണ്ടവിധം കുഴികൾ മൂടാതെയും ബാക്കി വരുന്ന മണ്ണ് നീക്കം ചെയ്യാതെയും തീർത്തും അശാസ്ത്രീയമായാണ് പണി നടത്തി വരുന്നത്.
മണ്ണ് നീക്കിയും കുഴികൾ നികത്തിയും റോഡ് പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടെങ്കിലും പണി നടത്തുന്നവർ അതിന് തയാറായില്ലെന്ന് വാർഡ് മെംബർ മേരി ഫ്രാൻസിസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല എന്നിവർ പറഞ്ഞു.
പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ വ്യാപാരികളും ഓട്ടോ-ടാക്സി-ചുമട്ടു തൊഴിലാളികളും വിവിധ രാഷ്ട്രീയകക്ഷികളും ചേർന്ന് സത്യഗ്രഹമടക്കം വൻപ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ്.
പ്രക്ഷോഭത്തിന്റെ മുന്നോടിയായി ഏരുവേശി പഞ്ചായത്ത് ഓഫിസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് ഇന്നു രാവിലെ പതിനൊന്നിന് ചെമ്പേരി ടൗണിൽ നിന്നാരംഭിക്കും.