സൈനുദ്ദീൻ, ബീരാൻകുട്ടി എന്നിവർ തങ്ങളുടെ കൃഷിസ്ഥലത്ത്.
മേപ്പാടി: പുലി ശല്യ പ്രതിരോധത്തെ മറയാക്കി 25 സെന്റ് സ്ഥലത്ത് നട്ട കാപ്പിച്ചെടികൾ നശിപ്പിക്കാൻ നേതൃത്വം നൽകിയ വനം വകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്ക് അന്വേഷണ വിധേയമായി സസ്പെൻഷൻ.
മുണ്ടക്കൈ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ. ബൈജുവിനെയാണ് വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്പെന്റ് ചെയ്തത്. ചൂരൽമല പഴയ വില്ലേജ് ഓഫിസിന് സമീപത്തായി താമസിക്കുന്ന സൈനുദ്ദീൻ, ഇദ്ദേഹത്തിന്റെ മാമൻ സംസാര ശേഷിയില്ലാത്ത ബീരാൻ കുട്ടി എന്നിവരുടെ കൈവശമുള്ള ഭൂമിയിൽ ഏതാനും നാളുകൾക്ക് മുമ്പ് നട്ടുവളർത്തിയ കാപ്പിച്ചെടികളാണ് വനപാലക സംഘം വെട്ടി നശിപ്പിച്ചത്.
ചൂരൽമല പ്രദേശത്ത് അടുത്തിടെ ഉണ്ടായ പുലി ശല്യത്തെ പ്രതിരോധിക്കാൻ എന്ന പേരിലാണ് ഈ ക്രൂരത കാണിച്ചത്.
27 വർഷം മുമ്പ് ഇവർ വിലയ്ക്ക് വാങ്ങി രജിസ്റ്റർ ചെയ്ത ഭൂമിയാണിത്. 2001 വരെ നികുതിയുമടച്ചു. പിന്നീട് വനം വകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് നികുതി സ്വീകരിക്കാതായി. പ്രദേശത്ത് നിരവധിയാളുകളുടെ ഭൂമിക്ക് ഈ പ്രശ്നം നില നിൽക്കുന്നുണ്ട്. എങ്കിലും കൃഷി നടത്തുന്നതിനോ വിളവെടുക്കുന്നതിനോ വനം വകുപ്പിന്റെ ഭാഗത്തു നിന്ന് നാളിതുവരെ തടസ്സങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സൈനുദ്ദീൻ പറയുന്നു.
പുലി സാന്നിദ്ധ്യമൊഴിവാക്കാൻ വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്നതിന് പകരം കൃഷിക്കാരെ ദ്രോഹിച്ച നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കർഷകന്നു നോട്ടീസ് നൽകിയിട്ടില്ല.
കൃഷി നശിപ്പിക്കാൻ വനം വകുപ്പ് ഉന്നതാധികാരികളുടെ അനുമതിയുമുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് മേപ്പാടി റേഞ്ച് ഓഫിസർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിൽ ഡിഎഫ്ഒ, വനം വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.
Tags : Nattuvishesham Districtnews Deepikanews Section Forest