ജയകൃഷ്ണന്റെ കുടുംബവീട്ടിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു.
മാവേലിക്കര: ഛത്തീസ്ഗഡിലെ അംബികാപൂരിൽ വെള്ളത്തിൽ വീണ് മരണമടഞ്ഞ. ബിഎസ്സി നഴ്സിംഗ് വിദ്യാർഥിവെട്ടിയാർ മാങ്കുഴി സ്വദേശി ജയകൃഷ്ണന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജയകൃഷ്ണൻ സുഹൃത്തുമൊത്ത് അംബികാപൂരിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ജയകൃഷ്ണന്റെ മരണവിവരം അറിഞ്ഞ ഉടൻതന്നെ കൊടിക്കുന്നിൽ സുരേഷ് എംപി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
തുടർന്ന് നോർക്ക റൂട്ട്സിന്റെ മുംബൈ ഓഫീസുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും എംപി ഏർപ്പെടുത്തി. അംബികാപൂർ എസ്പിയുമായും നേരിട്ട് ബന്ധപ്പെട്ട എംപി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചു. എംപിയുടെ ഇടപെടലിനെത്തുടർന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം റോഡുമാർഗം ജന്മനാട്ടിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
ജയകൃഷ്ണന്റെ വെട്ടിയാറിലെ കുടുംബവീട്ടിലെത്തിയ എംപി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
Tags : Nattuvishesham DistrictNews