മഞ്ചേരി: പരിസ്ഥിതി ലോല മേഖല എന്തെന്നറിയാൻ സർവകക്ഷി സംഘം തമിഴ്നാട് ഗൂഡല്ലൂരിനടുത്തുള്ള ഒവാലി സന്ദർശിക്കാൻ മുന്നിട്ടിറങ്ങണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി. പാർട്ടിയുടെ ജില്ലാ ഏകദിന ക്യാന്പ് മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വാർഡുകളിലായി മുപ്പതിനായിരത്തോളം ജനങ്ങൾ താമസിച്ചിരുന്ന പ്രദേശമായിരുന്നു മുന്‍പ് അത്. ഇഎസ്എ പരിധിയിൽ വന്നതിന് ശേഷം അവിടെ ഉണ്ടായിരുന്ന ബാങ്കുകളും ഫാക്ടറികളും തൊഴിൽശാലകളുമടക്കമുള്ളവ എന്നന്നേക്കുമായി പൂട്ടിപ്പോയി. വന നിയമങ്ങൾ പ്രദേശത്ത് നടപ്പായപ്പോൾ ജനജീവിതം അസാധ്യമായെന്നും 2011 വരെ നികുതി അടച്ച് കൊണ്ടിരുന്ന ഇവരുടെ ഭൂമികളിലെ മുഴുവൻ രജിസ്ട്രേഷൻ നടപടികളും നിർത്തിയിരിക്കയാണെന്നും ജോസ്.കെ. മാണി ചൂണ്ടിക്കാട്ടി.
അതേസമയം കരട് വിജ്ഞാപനം ഇറങ്ങി 37 ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇനി 33 ദിവസങ്ങൾക്കകം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. നിലവിലെ കേന്ദ്ര കരട് വിജ്ഞാപനം നടപ്പായാൽ കേരളത്തിലെ നിരവധി പട്ടണങ്ങൾ ജനവാസമില്ലാത്ത ഒവാലി മോഡൽ ഓപ്പണ്‍ ജയിലുകളാകുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേരി കൈസൻ ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാന്പിൽ ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി അധ്യക്ഷത വഹിച്ചു. സിറിയക് ചാഴിക്കാടൻ, രാജു ചാക്കോ, സ്കറിയ കിനാതോപ്പിൽ, ജോർജ് തോമസ്, ജെയിംസ് കോശി, ജോണി ഉപ്പുമാക്കൽ, നാസർഖാൻ, പി.ഡി. തോമസ്, കെ.പി.എ. നസീർ എന്നിവർ പ്രസംഗിച്ചു.