നിലമ്പൂർ: കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോലനായ്ക്ക വിഭാഗത്തിലെ മാഞ്ചീരി പൂച്ചപ്പാറ നഗറിലെ മണിയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ.
മണിയുടെ മരണത്തെത്തുടർന്ന് നഷ്ടപരിഹാരമായി ലഭിച്ച തുകയടക്കം എട്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത വാർത്ത പുറത്തുവന്നതിനെത്തുടർന്നാണ് വേഗത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ റവന്യു-ആഭ്യന്തര വകുപ്പുകൾക്ക് നിർദേശം നൽകിയത്.
തട്ടിയെടുത്ത തുകയുടെ കൃത്യമായ കണക്ക് തയാറാക്കി നടപടി ആരംഭിക്കണമെന്ന് നിലന്പൂർ തഹസിൽദാർക്കും പൂക്കോട്ടുംപാടം എസ്എച്ച്ഒക്കും നിർദേശം നൽകി. മണിയുടെ ഭാര്യ മഞ്ജുവിന് നഷ്ടപരിഹാരമായി വനംവകുപ്പ് നൽകിയ അഞ്ച് ലക്ഷം രൂപ അടക്കം 12 ലക്ഷം രൂപ മഞ്ജുവിന്റെ അക്കൗണ്ടിൽ എത്തിയിരുന്നു. മഞ്ജു നൽകിയ മൊഴിക്കൊപ്പം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴി അയച്ച തുകയും എടിഎം കാർഡ് വഴി പിൻവലിച്ച തുകയും പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെ നഷ്ടമായ തുക അഞ്ചു ദിവസത്തിനകം തിരിച്ചടയക്കണമെന്ന് പണം തട്ടിയെടുത്തവർക്ക് ഒൗദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.
മണിയുടെ കിടപ്പുരോഗിയായ മകളടക്കം നാല് മക്കളുടെ തുടർജീവിതത്തിനുള്ള പണമാണ് ഭാര്യയുടെ അറിവില്ലായ്മ മുതലെടുത്ത് ഗൂഗിൾ പേ എടിഎം രഹസ്യകോഡുകൾ മനസിലാക്കി തട്ടിയെടുത്തത്. അടുത്ത ബന്ധുക്കൾ തന്നെയാണ് പണം പിൻവലിച്ചത്.
2025 ജനുവരി നാലിന് വൈകീട്ട് 6.30ന് കുട്ടികളെ ട്രൈബൽ ഹോസ്റ്റലിലാക്കിയ ശേഷം മറ്റുകുട്ടികൾക്ക് പനിക്കുള്ള മരുന്ന് വാങ്ങി കരുളായി ചളിപ്പാടൻ മുഹമ്മദ് എന്ന ചെറിയുടെ ജീപ്പിൽ കണ്ണിങ്കൈ ഭാഗത്ത് ഇറങ്ങിയതിന് ശേഷം കരിന്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപാറയിലേക്ക് പോകുന്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. കുട്ടിയെയും എടുത്ത് നടക്കുകയായിരുന്ന മണിയെ കാട്ടാന ആക്രമിച്ചതോടെ കുട്ടി ദൂരേക്ക് തെറിച്ചുവീണു. കൂടെയുണ്ടായിരുന്നവർ ഓടി ക്ഷപ്പെട്ടു. കരുളായിയിൽനിന്ന് 25 കിലോമീറ്റർ ദൂരെയായിരുന്നു അപകടം.
പിന്നീട് വനപാലകർ എത്തി പരിക്കേറ്റ് കിടന്ന മണിയെ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലും തലയിലും കാട്ടാനയുടെ ചവിട്ടേറ്റതായിരുന്നു മരണകാരണം.
Tags : Local News Nattuvishesham Malappuram