ചിറയിൽ ഗാർഡനിലെ അവക്കാഡോ തൈകൾ.
മലപ്പുറം: പ്രവർത്തന രഹിതമായ ക്വാറികളിൽ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ കർശനമായി ഇടപെട്ട സാഹചര്യത്തിലാണ് പ്രകൃതി സംരക്ഷണഭൂമിയായി ക്വാറിയെ മാറ്റിയ കൊണ്ടോട്ടി ചിറയിൽ ഗാർഡൻ ശ്രദ്ധേയമാകുന്നത്. വിദേശങ്ങളിൽ മാത്രം വളരുന്ന ഫലവൃക്ഷങ്ങളും തൈകളും നമ്മുടെ കാലാവസ്ഥയ്ക്ക് പരുവപ്പെടുത്തി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെത്തെ കാലാവസ്ഥയിൽ വളരാനിടയില്ലാത്തതും എന്നാൽ അപൂർവമായി വളരുന്നതുമായ മരങ്ങളുണ്ടെങ്കിൽ അതിൽ നിന്ന് അതേ ഗുണത്തിലുള്ള തൈകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ചിറയിൽ ഗാർഡന്റെ പ്രത്യേകത.
കേരളത്തിലെ കാലാവസ്ഥയിൽ വളരാൻ മടിക്കുന്ന അവക്കാഡോ ഉൾപ്പടെ അനേകം ഫലവൃക്ഷങ്ങൾ സമൃദ്ധമായി ഇവിടെ വളർത്തുന്നു. അഞ്ചുവർഷം മുന്പുവരെ കരിങ്കൽ ക്വാറിയായിരുന്നു ഈ പ്രദേശം. 2024ൽ ലൈസൻസ് അവസാനിക്കുന്നതിനാൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഗാർഡൻ തുടങ്ങാനായിരുന്നു തീരുമാനം. പ്രകൃതിയെ വേദനിപ്പിച്ച അതേ സ്ഥലത്ത് പ്രകൃതി രമണീയമായ ഫലവൃക്ഷത്തൈകളും ചെടികളും വളർത്തിയെടുക്കുന്ന കേന്ദ്രം. കരിന്പാറകൾ വളർന്ന മണ്ണിൽ നമ്മുടെ കാലാവസ്ഥയിൽ വളരാനിടയില്ലാത്ത വ്യത്യസ്തയിനങ്ങൾ ഇന്ന് യഥേഷ്ടം വളരുന്നു. അത്യുത്പാദന ശേഷിയുള്ള മാവ്, പ്ലാവ്, റന്പൂട്ടൻ, കശുമാവ്, തെങ്ങ്, കമുക്, കുരുമുളക് തുടങ്ങി അനേകം ഫലവൃക്ഷങ്ങൾ ഇവിടെ വളർത്തിയെടുത്തിട്ടുണ്ട്. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നീ രീതികളിലൂടെയാണ് ഉദ്പാദനം.
വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ശേഖരമാണ് ഈ കുന്നിൻ പ്രദേശം. 50ലധികം ഇനത്തിലുള്ള മാവുകൾ, 12 ഇനം പ്ലാവുകൾ, ഏഴിനം റന്പൂട്ടാൻ, നാല് ഇനത്തിലുള്ള ചിക്കു, പലതരം ലോഗൻ, ചാന്പ, മിറാക്കിൾ ഫ്രൂട്ട്, ജാതി തുടങ്ങിയവയെല്ലാം ഗാർഡനിൽ സുലഭം. അക്കൂട്ടത്തിൽ അവസാനത്തെ അതിഥിയാണ് അവക്കാഡോ.
ശൈത്യത്തിൽ വളരുന്ന ഫലവൃക്ഷമാണ് അവക്കാഡോ. എന്നാൽ കേരളത്തിലെ ചൂടുകാലാവസ്ഥയിൽ കായ്ഫലം തരുന്ന ട്രോപ്പിക്കൽ അവക്കാഡോ കണ്ടെത്തി ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവ വഴി ഉത്പാദിപ്പിക്കുകയാണ് ചിറയിൽ ഗാർഡനിൽ ചെയ്തത്. ചൂടുകാലത്ത് കായ്ക്കുന്ന അവക്കാഡോയുടെ തൈകൾക്ക് ആവശ്യക്കാരുമേറി. കേരളത്തിൽ മറ്റൊരിടത്തും ഇത്തരത്തിലുള്ള അവക്കാഡോ വളർത്തിയെടുക്കുന്നില്ലെന്ന് ഗാർഡൻ ഉടമ കെ.എം. കോയാമു പറഞ്ഞു.
36 ഏക്കർ സ്ഥലത്താണ് ഗാർഡൻ പ്രവർത്തിക്കുന്നത്. ഇതിൽ മൂന്നേക്കർ സ്ഥലത്ത് ക്വാറി നികത്തി കൃത്രിമമായുണ്ടാക്കിയ വനമാണ്. രണ്ടേക്കറോളം സ്ഥലം ജലസംഭരണിയായി മാറ്റി. നാലേക്കർ സ്ഥലം പൂർണമായും വ്യത്യസ്തമായ മദർ മരങ്ങളുടെ ശേഖരമാണ്. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ നഴ്സറികളിലേക്ക് ചിറയിൽ ഗാർഡനിൽ നിന്ന് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നുണ്ട്. നേരിട്ടും അല്ലാതെയും അനേകം പേർക്ക് തൊഴിൽ നൽകുന്നുണ്ട്.
Tags : Local News Nattuvishesham Malappuram