പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഓഗസ്റ്റ് ആദ്യവാരമുണ്ടായ മിന്നൽ പ്രളയത്തിൽ കാർഷിവിളകൾക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂർത്തിയായില്ല. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ജില്ലയിൽ വൈകും. 427 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചുവെന്നാണ് കൃഷിവകുപ്പിന്റെ പക്കലുള്ള കണക്ക്. ഓഗസ്റ്റ് 12നു ജില്ലയിലെത്തിയ കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ നൽകിയ കണക്കുകൾക്കപ്പുറത്തേക്ക് പുതിയ വിവരങ്ങൾ കാര്യമായി കൃഷിവകുപ്പിനു ലഭിച്ചിട്ടില്ല.
എന്നാൽ, തിരുവല്ല പെരിങ്ങര മേഖലയിലെ കണക്കെടുപ്പ് പൂർണമായില്ലെന്നാണ് അധികൃതർ പറയുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ ഇതു പൂർത്തീകരിച്ചു നൽകണമെന്നാണ് വകുപ്പുതല നിർദേശം.
കൃഷി വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിലാണ് നാശനഷ്ട കണക്ക് തിട്ടപ്പെടുത്തി വന്നത്. ഓണവിപണി ലക്ഷ്യമിട്ട് പണം പലിശയ്ക്കെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് ഇതിലേറെയും. സർക്കാർ സഹായം ലഭിക്കാതെ തുടർ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. ധനസഹായം തേടി ഓരോ ദിവസവും കൃഷി ഓഫീസുകളിൽ കയറിയിറങ്ങുന്ന കർഷകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നഷ്ട പരിഹാരം ലഭിക്കുകയെന്ന് കൃഷി ഓഫീസ് അധികൃതർ കർഷകരോട് പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇത് വാക്കുതർക്കങ്ങളിലാണ് കലാശിക്കുന്നത്. സർക്കാർ സഹായം ഇനിയും വൈകിയാൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
മിന്നൽ പ്രളയത്തിൽ പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞ് ഒഴുകിയതും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെയും തുടർന്നാണ് താഴ്ന്ന പ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും കൃഷി വ്യാപകമായി നശിച്ചത്.
Tags : District News Nattuvishesham Compensation