ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ സിപിഎം നേതാക്കളുടെ നീതി മെഡിക്കൽ സ്റ്റോറിലും നീതി ലാബിലും പകൽ കൊള്ളയെന്നും ഇവ നിർത്തലാക്കി ജനങ്ങൾക്കു പ്രയോജനപ്രദമായ പകരം സംവിധാനമൊരുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
ആശുപത്രിയുടെ പ്രവർത്തനത്തെതന്നെ തകിടംമറിക്കും വിധമാണ് ആശുപത്രിക്കുള്ളിൽ നീതി മെഡിക്കൽ സ്റ്റോറും നീതി മെഡിക്കൽ ലാബും പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം നേതാക്കൾ ഭാരവാഹികളായിട്ടുള്ള ഒരു സൊസൈറ്റിയുടെ പേരിലാണ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറും ലാബും പ്രവർത്തിക്കുന്നത്.
ഇടുക്കി മെഡിക്കൽ കോളജിന്റെ മറവിൽ സിപിഎം നേതാക്കൾ നടത്തുന്ന ബിനാമി ഇടുപാടുകളെ സംബന്ധിച്ചു അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി സി. ജോയി, അരുൺ പൂച്ചക്കുഴി, ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, അനിൽ ആനിക്കനാട്ട്, മാഹിൻ ഹമിദ്, എവലിയൂസ് ജോസ് എന്നിവരും മന്ത്രിക്ക് പരാതിനൽകാനെത്തിയിരുന്നു.