മാറനല്ലൂർ: പരിപാലിക്കാൻ ഏൽപ്പിച്ച പശുവിനെ ഉടമ അറിയാതെ വിറ്റ് എഴുപതിനായിരത്തോളം രൂപ കൈക്കലാക്കിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മുൻ ക്ഷീര സംഘം പ്രസിഡന്റും കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരംഗന്റെ പരാതിയിൽ നിലവിലെ ക്ഷീരസംഘം പ്രസിഡന്റ് ജോൺസണ് എതിരെയാണ് മാറനല്ലൂർ പൊലീസ് കേസെടുത്തത്.
സ്വന്തമായി കാലിത്തൊഴുത്തില്ലാത്തതിനാൽ പശുവിനെ പരിപാലിക്കുന്നതിനായി ജോൺസണെ ഏൽപ്പിച്ചിരുന്നതായാണ് ഭാസുരാംഗന്റെ പരാതി.രണ്ടായിരത്തി ഇരുപത്തിയഞ്ച് ഏപ്രിൽ രണ്ടിന് ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ കരാറുണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
കരാർ പ്രകാരം വെളിയംകോടുള്ള ജോൺസണിന്റെ വീട്ടിലെ തൊഴുത്തിലായിരുന്നു പശുവിനെ സംരക്ഷിക്കേണ്ടിയിരുന്നത്. പശുവിന്റെ പരിപാലനത്തിനായി വർഷം നാലായിരം രൂപ നൽകണമെന്നും സംരക്ഷണച്ചെലവുകൾക്കായി പ്രാദേശികമായി പാൽ വിറ്റശേഷം ബാക്കിയുള്ള പാൽ മാറനല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അളക്കണമെന്നുമായിരുന്നു ധാരണ.
എന്നാൽ ഈ വ്യവസ്ഥകൾ പാലിക്കാതെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പശുവിനെ എഴുപതിനായിരം രൂപയ്ക്ക് വിറ്റുവെന്നാണ് ഭാസുരാംഗന്റെ ആരോപണം.
Tags : nattu vishesham Complaint filed alleging the cow