ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ഘോഷയാത്രയ്ക്കായി തയാറാക്കുന്ന ഫ്ളോട്ടുകൾ.
വിസ്മയ കാഴ്ചകളൊരുക്കി ഇന്ന് ഘോഷയാത്ര
തിരുവനന്തപുരം: ആറു രാപ്പകലുകൾ അനന്തപുരിയെ ആവേശത്തേരേറ്റിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ഘോഷയാത്ര ഇക്കുറിയും കലാപ്രകടനങ്ങളുടെ വിസ്മയ കാഴ്ചകളൊരുക്കും. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നടക്കുന്ന സമാപന ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സംഘടനകളുടെയും ഫ്ളോട്ടുകളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും.
വൈകുന്നേരം അഞ്ചിന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ് തുടങ്ങിയവർ പങ്കെടുക്കും. ലോക്ഭവനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയന്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും.
ഘോഷയാത്ര കാണാനെത്തുന്ന വിശിഷ്ടാതിഥികൾക്കായി കനകക്കുന്ന് മുതൽ കവടിയാർ വരെ വിവിധയിടങ്ങളിൽ പവലിയനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പാളയം ഭാഗത്തെ പ്രത്യേക പവലിയനിലിരുന്ന ഘോഷയാത്ര കാണും. ഘോഷയാത്രയും ഉപരാഷ്ട്രപതിയുടെ സന്ദർശനവും കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളിൽ പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.
കേരളത്തിൻറെ വളർച്ചയും പാരന്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ളോട്ടുകളും ഇൻസ്റ്റലേഷനുകളുമാണ് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ഘോഷയാത്രയിൽ അണിനിരക്കുക. നാടൻ കലകളും തനത് രൂപങ്ങളും ഉൾപ്പെടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പുലിക്കളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം തുടങ്ങിയ പരന്പരാഗത കലാരൂപങ്ങൾ ഘോഷയാത്രയെ വ്യത്യസ്തമാക്കും. തമിഴ്നാട്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷം തലസ്ഥാന നഗരിക്ക് പുറമെ മറ്റ് ജില്ലകളിലും ഓണത്തിന് ആഘോഷപ്പൊലിമ പകർന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ 35 വേദികളിലായി 3,000 ത്തിലധികം കലാകാരൻമാർ അണിനിരന്നു. സംസ്ഥാനത്തൊട്ടാകെ 100 ലധികം വേദികളിലായി നടന്ന 170 ലേറെ പരിപാടികളിൽ 8,000 ത്തിലേറെ കലാകാരൻമാർ പങ്കെടുത്തു.
പടയണി, തെയ്യം, മുടിയേറ്റ്, തോൽപാവക്കൂത്ത്, അർജുന നൃത്തം, തിറ തുടങ്ങി കേരളത്തിന്റെ പരന്പരാഗത അനുഷ്ഠാന കലാരൂപങ്ങളുടെ അവതരണവും ജനശ്രദ്ധ നേടി. ഇത്തവണ ആദ്യമായി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കോവളം ഉൾപ്പെടെ കൂടുതൽ വേദികൾ ആഘോഷത്തിനായി ഒരുക്കിയതും ശ്രദ്ധേയമായി.
വ്യത്യസ്ത പ്രദേശങ്ങളിലെ തനത് രുചികൾ വിളന്പുന്ന ഭക്ഷണശാലകളും കനകക്കുന്നിൽ ഒരുക്കിയ വ്യാപാര മേളയും പ്രദർശനവും ഓണാഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ’ഓപ്പറേഷൻ തൂഫാൻ’ പോലുള്ള പ്രചാരണങ്ങൾക്കും ബോധവൽക്കരണങ്ങൾക്കും ഓണം വാരാഘോഷം വേദിയായിരുന്നു.
സമാപനം കളറാക്കാൻ നിശാഗന്ധിയിൽ
പൂതനും തിറയും ഓണമാമാങ്കവും
തിരുവനന്തപുരം: ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപന ദിനത്തിൽ നിശാഗന്ധി വേദിയിൽ ഇന്ന് വൈകുന്നേരം ആറിന് പാലക്കാട് വാണിയംകുളം രാമ സ്മാരക തിറ പൂതൻകളി സംഘത്തിലെ കെ.എം.ഉണ്ണികൃഷ്ണനും കൂട്ടരും അവതരിപ്പിക്കുന്ന പൂതനും തിറയും ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ അഗം ബാന്റ് അവതരിപ്പിക്കുന്ന ഓണ മാമാങ്കവും വർണ്ണപ്പകിട്ടേകും. ഉണ്ണികൃഷ്ണന്റെ മക്കളായ ഉദയകുമാറും ദേവദാസും ഉൾപ്പെടെയുള്ള സംഘമാണ് പൂതനും തിറയും അവതരിപ്പിക്കുന്നത്. തുടർന്ന് രാത്രി ഏഴിന് ഹരീഷ് ശിവരാമകൃഷ്ണൻന്റെ നേതൃത്വത്തിൽ അഗം ബാന്റ് ഓണമാമാങ്കം അവതരിപ്പിക്കും.