പണി നടക്കുന്ന ജില്ലാ കോടതിപ്പാലം നിർമാണം.
ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണം അനന്തമായി നീളുന്നത് ഓണക്കാല കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ വ്യാപാരികൾ.
പാലം നിർമാണം കഴിഞ്ഞ ഓണം, ക്രിസ്മസ്, ചിറപ്പ്, വിഷു, പെരുന്നാൾ കച്ചവടങ്ങളെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ മുല്ലയ്ക്കൽ ചിറപ്പിന് വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്ന്, രണ്ട് തുരുത്തുകൾപോലെ വേർപെട്ട ഇരുകരകളെയും ബന്ധിപ്പിച്ച് താത്കാലിക നടപ്പാലം ഒരുക്കിയിരുന്നു.
എന്നാൽ, ഇത്തവണത്തെ ഓണക്കാലത്ത് സമാനമായ താത്കാലിക ഗതാഗത സംവിധാനമോ, ബദൽ ക്രമീകരണങ്ങളോ ഒരുക്കുമെന്ന പ്രതീക്ഷ തങ്ങൾക്കില്ലെന്നും ഓണക്കാല കച്ചവടം 30 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു. കേരളത്തിലെ ആദ്യ പത്ത് പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നായ മുല്ലയ്ക്കൽ തെരുവിൽ ഓണക്കാലത്ത് വലിയ തിരക്കും കച്ചവടവും നടക്കാറുണ്ട്.
എന്നാൽ, കഴിഞ്ഞ ഒരുവർഷം മുതൽ കച്ചവടമില്ലാതെ വലിയ പ്രതിസന്ധിയിലാണ്. സർക്കാർ മാറിയ ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ അകാരണമായി വൈകുന്നതെന്നും വ്യാപാരികൾ ആരോപിച്ചു.
അതിനിടെ സർവീസ് റോഡ് ഓടയുടെ മുകളിലൂടെ സജ്ജമാക്കിയെങ്കിലും ടാറിംഗ് നടത്താത്തതിനാൽ വീണ്ടും ചെളിക്കുണ്ടായിരിക്കുകയാണ്.
എംഎൽഎ ഇടപെടണം
ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണം തെരഞ്ഞെടുപ്പിന് ശേഷം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഇത് വേഗത്തിലാക്കാണമെന്നും നഗരത്തിലെ വ്യാപാരികൾ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിനാൽ എ.ഡി. തോമസ് എംഎൽഎ അടിയന്തരമായി ഇടപെട്ട് പ്രവർത്തനം വേഗത്തിലാക്കാണം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും ഒരുവർഷം വേണമെന്നാണ് അധികൃതർ പറയുന്നത്. ഇത് വ്യാപാരി സമൂഹത്തെ കാര്യമായി ബാധിക്കും. അടുത്ത മുല്ലക്കൽ ചിറപ്പിന് മുമ്പായി പാലം പണി പൂർത്തിയാക്കണമെന്നതാണ്
വ്യാപാരികളുടെ ആവശ്യം. ഒരു അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സ് വാഹനത്തിന് എത്താൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകും. ജില്ലാകോടതിപ്പാലം നിർമാണം കാരണം വലിയ പ്രതിസന്ധിയിലാണ് വ്യാപാരികൾ. ജോലികൾ വൈകുന്നതിൽ എംഎൽഎയുടെ കർശന ഇടപെടൽ വേണം. ചിറപ്പിന് മുമ്പ് ജോലികൾ പൂർത്തിയാക്കാനുള്ള നിർദേശം നൽകണം.
-പ്രവീൺ രാമഭദ്രൻ (ജില്ലാ പ്രസിഡന്റ്, വ്യാപാരിവ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്)