തളിപ്പറന്പ് മണ്ഡലത്തിലെ കുറുമാത്തൂരിൽ ഉയർന്ന ഫ്ലക്സ് ബോർഡ്.
കണ്ണൂർ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ഉൾപ്പെടെ ആവശ്യപ്പെട്ട് വീണ്ടും ബോർഡുകൾ. പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലത്തിലുമാണ് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയർന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമാത്തൂരിൽ സ്ഥാപിച്ച ബോർഡിൽ ജില്ലാ സെക്രട്ടറിയായി വിപ്ലവ സൂര്യൻ സഖാവ് പി. ജയരാജൻ, സംസ്ഥാന സെക്രട്ടറിയായി എം. സ്വരാജും എന്ന വാചകമാണ് കുറിച്ചത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
" വ്യക്തികളായ നേതാക്കന്മാർ നേതാക്കന്മാരായി വന്നത് അവർ ഈ രാജ്യത്തെ ജനങ്ങളെ സേവിച്ചതു കൊണ്ടാണ്...ജനങ്ങളെ സേവിക്കുക എന്ന ജോലിവിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും' എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി. ജയരാജനെ അനുകൂലിച്ചു കൊണ്ട് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽപ്പെട്ട കടമ്പൂർ പഞ്ചായത്തിലെ ആഡൂരിലും ബോർഡ് ഉയർന്നിരുന്നു. പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ എന്നാണ് ബോർഡിൽ കുറിച്ചത്.
പാർട്ടിയെ തകർക്കാമെന്നത് വ്യാമോഹം മാത്രം: സിപിഎം
തളിപ്പറന്പ്: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ രാത്രിയിൽ പോസ്റ്റർ ഒട്ടിച്ചും സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചാരണം നടത്തിയും പാർട്ടിയെ തകർക്കാമെന്ന് രാഷ്ട്രീയ എതിരാളികൾ കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്ന് സിപിഎം തളിപ്പറന്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകൾ ആശയ പ്രചാരണവേദിയും രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള അവസരവുമായാണ് കാണുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയം കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനമാണെന്ന് കരുതുന്നത് തെറ്റാണ് . ഈയൊരു തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സംസ്ഥാന സെക്രട്ടറിയെയും ജില്ല സെക്രട്ടറിയെയും ഉൾപ്പടെയുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളിൽ തെരുവിൽ വ്യക്തിഹത്യ നടത്തുന്നത് പാർട്ടി വിരുദ്ധരാണെന്ന് പ്രവർത്തകർ തിരിച്ചറിയണം.
പാർട്ടിയെ തകർക്കാൻ കാത്തുനിൽക്കുന്ന വലതുപക്ഷക്കാർ ഇത് അവസരമായി കണ്ട് പോസ്റ്ററൊട്ടിച്ചും സമൂഹമാധ്യമങ്ങളിൽ കമന്റുകളായും പോസ്റ്റുകളായും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സന്തോഷ് പറഞ്ഞു.
Tags : CPM has put nattuvishesham local news