മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് ഒട്ടേറെ വികസന സ്വപ്നങ്ങളുണ്ടെങ്കിലും അധികൃതരുടെ നിസംഗതമൂലം ഉന്നതികളുടെ വികസനം മുരടിക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇടമലക്കുടിയില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സൊസൈറ്റികുടി ഒഴിച്ചാല്‍ ഉള്‍വനത്തിലുള്ള മറ്റ് ഉന്നതികളില്‍ വികസനം ഇനിയും എത്തിയിട്ടില്ല.
വനത്തിനുള്ളില്‍ റോഡില്ലാത്ത ഉന്നതികള്‍ ഇപ്പോഴുമുണ്ട്. പഞ്ചായത്തിലേക്കുള്ള ഇഡ്ഡലിപ്പാറ റോഡിന്റെ നിര്‍മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പൂര്‍ത്തിയായിട്ടില്ല. 13.5 കിലോമീറ്റര്‍ റോഡാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. കാലങ്ങളായി കുടിനിവാസികള്‍ കാത്തിരിക്കുന്ന ഞാവല്‍ പാലത്തിന്റെ നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല. ഗോത്രവിഭാഗത്തിന്റെ സംസ്കാരത്തെയും ഭാഷയെയും ചോദ്യംചെയ്യുന്ന പഠനരീതിക്കെതിരേയും ആക്ഷേപമുണ്ട്.
വനവിഭവങ്ങളും കാര്‍ഷിക വിളകളുമെല്ലാം ശേഖരിച്ച് സ്വന്തം നിലയില്‍ പുറത്തുകൊണ്ടുപോയി വില്‍ക്കാനുള്ള ആവശ്യം വര്‍ഷങ്ങളായി കുടിനിവാസികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. സൊസൈറ്റികുടിയില്നിന്നു നെല്‍മണല്‍കുടി, കൂടല്ലാര്‍കുടി ഉള്‍പ്പെടെയുള്ള വിവിധ കുടികളിലുള്ളവരുമായി ആശയവിനിമയം ശക്തമാക്കുന്നതിന് മാര്‍ഗമില്ലാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം പല കുടികളും ഒറ്റപ്പെട്ട നിലയിലാണ്.
ദുര്ഘടപ്രദേശമായ ഇടമലക്കുടിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരമായി താമസിക്കാത്തതും വികസന മുരടിപ്പിന് കാരണമാണ്. ഇവിടെ നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ സ്ഥിരമായി ജോലിക്കെത്താറില്ല. മാസത്തില്‍ 15 ദിവസമെങ്കിലും ഉദ്യോഗസ്ഥര്‍ ഇവിടെ സേവനം ചെയ്യണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പലപ്പോഴും പാലിക്കപ്പെടാറില്ല.
ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് വനം, പൊതുമരാമത്ത്, റവന്യു വകുപ്പ് ഉള്‍പ്പെടെ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതും വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് ഉന്നതിയിലുള്ളവരുടെ ആക്ഷേപം.