അയ്യന്തോൾ ജംഗ്ഷനിൽ കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ച കോർപറേഷൻകെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങിയപ്പോൾ. - ദീപിക
തൃശൂർ: വർഷങ്ങളായി സുരക്ഷാഭീഷണി ഉയർത്തിയിരുന്ന അയ്യന്തോളിലെ കോർപറേഷൻ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കിത്തുടങ്ങി. അയ്യന്തോൾ ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായാണ് നടപടി.
തൃശൂർ എൻജിനീയറിംഗ് കോളജ് അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് സ്ട്രക്ചറൽ സ്റ്റെബിലിറ്റി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഏതാണ്ടു പത്തുവർഷംമുന്പുതന്നെ കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് വന്നിരുന്നെങ്കിലും, ഇപ്പോഴാണ് പൂർണമായി പൊളിച്ചു നീക്കാനുള്ള നടപടികളിലേക്കു കടന്നത്.
1982ൽ നിർമാണം ആരംഭിച്ച് 1984ഓടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ കെട്ടിടത്തിൽ കുടുംബകോടതി, ബാങ്ക്, വക്കീൽ ഓഫീസുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതോടെ സുരക്ഷ മുൻനിർത്തി ഒട്ടുമിക്ക സ്ഥാപനങ്ങളും നേരത്തെ തന്നെ ഇവിടെ നിന്നും ഒഴിഞ്ഞുപോയിരുന്നു.
നിലവിൽ ജംഗ്ഷൻ വികസനത്തിനുള്ള സ്ഥലം വിട്ടുനൽകിയും കെട്ടിടത്തിനു പിറകിലെ ഗ്രൗണ്ടിന്റെ സ്ഥലം നഷ്ടപ്പെടാതെയുമാകും പുതിയ കെട്ടിടം നിർമിക്കുക. കെട്ടിടം റോഡരികിൽആയതിനാലും, ഗതാഗത നിയന്ത്രണം ഏർപ്പെടുത്താത്തതിനാലും തിടുക്കപ്പെട്ടുള്ള പൊളിച്ചുമാറ്റൽ സാധിക്കില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടം പൂർണമായും പൊളിച്ചുനീക്കും. കെട്ടിടത്തിൽ ബാക്കിയുണ്ടായിരുന്ന ഹോട്ടൽ ഉൾപ്പെടെയുള്ള 16 വ്യാപാരികളെ തൊട്ടടുത്തുള്ള അയ്യന്തോൾ മാർക്കറ്റ് ബിൽഡിംഗിലേക്ക് പുനരധിവസിപ്പിച്ചിട്ടുണ്ടെന്നു ഡിവിഷൻ കൗൺസിലർ മെഫി ഡെൽസൺ പറഞ്ഞു.
ഉടൻതന്നെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Tags : nattuvishesham district news