പൊളിക്കല്‍ നടപടികൾ പൊതുമരാമത്ത് വകുപ്പ്
റോഡ് വിഭാഗത്തിന്റെ നേതൃത്വത്തില്‍
തൊടുപുഴ: പുഴയോര ബൈപാസിന്റെ പ്രവേശന കവാടത്തില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മൂന്നുനില കെട്ടിടം പൊളിച്ചു നീക്കുന്ന നടപടികള്‍ക്ക് നാളെ രാത്രി തുടക്കമാകും. ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കെട്ടിടം ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിനേശന് ചെറുവാട്ട് ഉത്തരവിട്ടിരുന്നു.
നാളെ രാത്രിയോടെ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും. ഞായറാഴ്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായുള്ള സുരക്ഷാ നടപടികള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കും.
കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ പി.ജെ. ജോസഫ് നല്കിയ പരാതിയുടെയും തൊടുപുഴ തഹസില്‍ദാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്.
കെട്ടിടം അപകടാവസ്ഥയിലായതോടെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ആശങ്കയിലായിരുന്നു. വെള്ളരിങ്ങാട്ട് സെല്‍ബി ചാക്കോയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
തൊടുപുഴ - പാലാ റോഡിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും പോകുന്ന നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡിന് ചേര്‍ന്നാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പുഴയോര ബൈപാസിലേക്ക് ഇരുവശത്തുകൂടിയും വാഹനം കടന്നുപോകത്തക്കവിധം ബെല്‍മൗത്ത് രീതിയില്‍ നിര്‍മാണം നടത്താനായിരുന്നു പദ്ധതി. ഇതിനായാണ് ഇരു വശത്തെയും കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ ഒരു ഭാഗത്തെ കെട്ടിട ഉടമ കോടതിയെ സമീപിച്ചതാണ് നടപടികള്‍ വൈകിപ്പിച്ചത്.
കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ പുറംചുവരിലെ കരിങ്കല്‍ കെട്ടുകള്‍ പലയിടത്തും അടര്‍ന്നുമാറിയ അവസ്ഥയിലാണ്. പിഡബ്ല്യുഡി നിരത്ത് വിഭാഗം പുഴയോര റോഡ് വികസനത്തിന്റെ ഭാഗമായി ഈ കെട്ടിടവും സ്ഥലവും ഏറ്റെടുക്കാന്‍ മുമ്പ് നടപടികള്‍ ആരംഭിച്ചിരുന്നു. കെട്ടിടത്തിന്റെ മൊത്തം നഷ്ടപരിഹാര തുകയായ 83,46,552 രൂപയില്‍ 29,47,575 രൂപ ഇതിനോടകം ലാൻഡ് അക്വിസിഷന്‍ ഓഫീസില്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി തുകയായ 53,98,977 രൂപ ലഭ്യമാകുന്ന മുറയ്ക്ക് ഉടമയ്ക്ക് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാലവര്‍ഷം കനക്കുന്നതിനു മുമ്പുതന്നെ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കി അപകടസാധ്യത ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാന്‍ പിഡബ്ല്യുഡി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കെട്ടിടം പൊളിക്കുന്ന സമയത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങളും ക്രമസമാധാന പാലനവും ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി ലൈനുകള്‍ സുരക്ഷിതമായി ഓഫ് ചെയ്യാനും ആവശ്യമെങ്കില്‍ മാറ്റി സ്ഥാപിക്കാനും കെഎസ്ഇബി തൊടുപുഴ ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹന ഗതാഗതം തിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയ ശേഷം യന്ത്രസഹായത്തോടെ കെട്ടിടം പൊളിച്ചു നീക്കുമെന്ന് പിഡബ്ല്യുഡി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.
Tags : Nattuvisesham District News