ഉരുൾപൊട്ടലുണ്ടായ അടൂർമല മന്ത്രി അനൂപ് ജേക്കബ് സന്ദർശിക്കുന്നു.
തൊടുപുഴ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് ഇടുക്കിയിലെത്തി. ഉരുൾപൊട്ടലുണ്ടായ കുടയത്തൂർ അടൂർമലയിൽ അദ്ദേഹം സന്ദർശനം നടത്തി. തുടർന്നു തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഒന്‍പതിടത്ത് മണ്ണിടിച്ചിലും ചെറിയ ഉരുൾപൊട്ടലുമുണ്ടായതായി അവലോകന യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
പലയിടത്തും റോഡിലേക്ക് കല്ലുംമണ്ണും ചെളിയും ഒഴുകിയെത്തി റോഡ് തകർന്നിട്ടുണ്ട്. ജില്ലയിൽ ഒന്‍പതു ദുരിതാശ്വാസ ക്യാന്പുകൾ ഇതുവരെ തുറന്നിട്ടുണ്ട്. അതേ സമയം അപകടമേഖലയിലുള്ളവർ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറിതാമസിക്കണമെന്നും ചിലർ ഇതിനു തയാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ മൂന്നാർവരെയുള്ള സ്ഥലത്തെ സ്ഥിതി ഗുരുതരമാണ്.
പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. മണ്ണിടിഞ്ഞ ഭാഗങ്ങളിൽ ഇവ നീക്കം ചെയ്യുന്നതിന് ദേശീയപാത അഥോറിട്ടിയുമായി ചർച്ച നടത്തും. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകും.
ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രകൃതി ദുരന്തത്തിനിരയായവർക്ക് ആവശ്യമായ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ ചീഫ് വിപ്പ് അപുജോണ്‍ ജോസഫ്, ഡീൻ കുര്യാക്കോസ് എംപി, റോയി കെ.പൗലോസ് എംഎൽഎ, ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.പി.എ.നിസാം തുടങ്ങിയവർ പങ്കെടുത്തു.