ഏരൂരിൽ ഹോട്ടലില്‍ നിന്നു പിടികൂടിയ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍
അഞ്ചല്‍: ഗാർഹിക പാചക വാതക സിലിണ്ടര്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്നതായ പരാതി വ്യാപകമായതോടെ പരിശോധന ശക്തമാക്കി സിവില്‍ സപ്ലൈസ് അധികൃതര്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഏരൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഏഴ് പാചക വാതക സിലിണ്ടറുകൾ പിടികൂടി.
സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംഘമാണ് സിലിണ്ടറുകള്‍ പിടികൂടിയത്. കണ്ടെത്തിയ സിലിണ്ടറുകള്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ഹോട്ടലുകാര്‍ തടഞ്ഞതോടെ അധികൃതര്‍ ഏരൂര്‍ പോലീസിന്റെ സഹായം തേടി. പോലീസ് എത്തിയാണ് ഏഴ് സിലിണ്ടറുകള്‍ കസ്റ്റഡിയില്‍ എടുത്തത്.
പിടികൂടിയവയില്‍ അഞ്ചു സിലിണ്ടര്‍ കാലിയും രണ്ടു സിലിണ്ടര്‍ പാചക വാതകം ഉള്ളവയുമായിരുന്നു. ഇവ പോലീസ് സാന്നിധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തൊട്ടടുത്ത ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റി. റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറുമെന്നും ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നല്കിയ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു.
തടിക്കാട് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് 2000 ലെ പാചക വാതക സിലിണ്ടര്‍ നിയന്ത്രണ ചട്ടം ലംഘിച്ചതിനും 1955 ലെ ആവശ്യസാധന നിരോധന നിയമം അനുസരിച്ചുമുള്ള നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക എന്‍ഫോഴ്സ്മെന്റ് ് സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ചുമതലയും നേതൃത്വവും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാറിനാണ്.
Tags : Local News Nattuvishesham Kollam