കൊല്ലം: നാലുമാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 298 ലഹരിമരുന്ന് കേസ്. കേസുകളിൽ 305 പ്രതികളെ കണ്ടെത്തി. 291പേരെ അറസ്റ്റ് ചെയ്തു. 28 കിലോ കഞ്ചാവും എംഡിഎംഎ, മെത്താംഫെറ്റമിൻ, ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും പിടിച്ചു. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് മാത്രം 2983 കേസ് രജിസ്റ്റർ ചെയ്തുവന്ന് സെർച്ച് എൻജിൻ ഫോർ എക്സൈസ് ക്രൈം (എസ്ഇഇസി)റിപ്പോർട്ടിൽ പറയുന്നു.
അയൽ സംസ്ഥാനങ്ങളിൽനിന്ന് ലഹരി വസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാകുന്നത് കേരളത്തിൽ വ്യാപനത്തിനു കാരണമാകുന്നുണ്ട്. മൊബൈൽ വഴി ബന്ധപ്പെടാനും വാങ്ങാനും എളുപ്പമാക്കുന്നുവെന്നതും ഗുരുതര പ്രതിസന്ധിയാണ്. സമൂഹമാധ്യമങ്ങളും ഓൺലൈൻ ഇടപാടുകളും ഇതിന് വഴിയൊരുക്കുന്നു. നാലുമാസത്തിനുള്ളിൽ സ്കൂളുകൾക്കു സമീപം 922 പരിശോധനകളും ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ, തൊഴിലാളി ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങളിൽ വ്യാപക പരിശോധനയും നടത്തി.
പത്തുവർഷത്തിനിടെ ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർധിച്ചതായും പുതുതലമുറയിലെ വിദ്യാർഥികളിലും യുവാക്കളിലും ലഹരിയുടെ സ്വാധീനം വർധിക്കുന്നതായും കൊല്ലം എക്സൈസ് ഇൻസ്പെക്ടർ കെ.വി. വിനോദ് പറഞ്ഞു. നിലവിൽ യുവതലമുറയിലെ 20ശതമാനം പേർ മാത്രമാണ് ഇത്തരം ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
എക്സൈസ് വകുപ്പും നാർക്കോട്ടിക് വിഭാഗവും ചേർന്നുള്ള ഇടപെടലുകൾ വഴി വിദ്യാർഥികളിലേക്കുള്ള വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലഹരിയെ പൂർണമായും ഇല്ലാതാക്കാൻ കൂടുതൽ ശക്തമായ നിയമനടപടികളും സാമൂഹിക ഇടപെടലുകളും അനിവാര്യമാണെന്നും കെ. വി .വിനോദ് പറഞ്ഞു.
Tags : Local News Nattuvishesham Kollam