തൃക്കരിപ്പൂർ: വീശിയടിച്ച കാറ്റിൽ തൃക്കരിപ്പൂർ മേഖലയിൽ വ്യാപക നാശനഷ്ടം. എട്ടു വൈദ്യുതതൂണുകളാണ് ഒടിഞ്ഞുവീണു. വൈദ്യുത കമ്പികൾ പൊട്ടിവീണ് ഇളമ്പച്ചി തലിച്ചാലത്തെ പി. സുലോചനയുടെ വീട് തകർന്നു. കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിനു മുകളിലൂടെ വലിച്ച വൈദ്യുത കമ്പികൾ ഇന്നലെ പുലർച്ചെ 2.30 ഓടെ ശക്തമായ കാറ്റിൽ മറിഞ്ഞു വീണാണ് അപകടമുണ്ടായത്.
സുലോചനയുടെ വീടിന്റെ കിടപ്പ് മുറിയിലേക്കാണ് മേൽക്കൂര തകർന്ന് വീണത്. മകൾ സുരഭിയുടെ മകൻ പത്താംക്ലാസ് വിദ്യാർഥി കൃഷ്ണദേവും സുലോചനയുമാണ് വീട്ടിലുണ്ടായിരുന്നത്. കഴുക്കോലും ഓടും ഇവർ കിടന്നിരുന്ന കട്ടിലിലേക്ക് ഒടിഞ്ഞു വീണ ഉടൻ ഇരുവരും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത കെ. ചിത്രലേഖയുടെ വീടിനു മുകളിലേക്ക് വൈദ്യുത തൂൺ ഒടിഞ്ഞ് വീണു. കെ.വി. ഉണ്ണികൃഷ്ണന്റെ വീട്ട് പറമ്പിലെ തെങ്ങ് കാറ്റിൽ കടപുഴകി റോഡിന് കുറുകെ വീണതാണ് വൈദ്യുത അപകടമുണ്ടായതിന് കാരണമായത്.
നോർത്ത് പൂച്ചോൽ-എടാട്ടുമ്മൽ റോഡിലെ കെ.വി. ശ്യാമളയുടെ വീട്ടുമുറ്റത്തെ കശുമാവും പ്ലാവും കടപുഴകിയും വീണു. വിമുക്ത ഭടൻ എം. തമ്പാന്റെ പ്ലാവും തെങ്ങും ഒടിഞ്ഞു വീണു. പകൽ മുഴുവൻ തൃക്കരിപ്പൂരിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി.
Tags : Nattuvisesham District News