ഇലന്തൂർ പഞ്ചായത്ത് എട്ടാംവാർഡിലെ പുറത്തൂട്ട് പടി - വിക്ടറി ക്ലബ് റോഡിലേക്കു വളർന്ന കാട് പ്രദേശവാസികൾ വെട്ടിനീക്കുന്നു.
കോഴഞ്ചേരി: സംസ്ഥാന പാതകളിലേതടക്കം കാട് തെളിക്കാൻ പദ്ധതികളില്ല. കാട് വളർന്ന് പാതയോരങ്ങൾ പാന്പിനും പന്നിക്കും വരെ താവളമായി മാറിയിരിക്കുകയാണ്. വാഹനങ്ങളുടെ സഞ്ചാരപഥത്തെപ്പോലും തടസപ്പെടുത്തിയാണ് പലയിടത്തും കാട് വളർന്നു നിൽക്കുന്നത്.
തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ പലയിടത്തും കാട് വളർന്ന് റോഡിലേക്ക് കയറിയിട്ടുണ്ട്.
പുല്ലാട് ജംഗ്ഷനോടു ചേര്‍ന്നുള്ള പാടശേഖരങ്ങള്‍ മുഴുവന്‍ കാടുകയറിക്കിടക്കുകയാണ്. കാട് വെട്ടിത്തെളിക്കാനുള്ള ഒരു സമീപനവും കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കോയിപ്രം പഞ്ചായത്തിലെ റോഡുകളുടെ വശങ്ങളിലെല്ലാം കാട് കയറിയിരിക്കുകയാണ്.
കാൽനട യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. റോഡരികിലെ കുറ്റിക്കാടുകളിലേക്ക് മാലിന്യം തള്ളുന്നതും പതിവായതോടെ തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു. പാന്പിന്റെയും രാത്രികാലങ്ങളിൽ പന്നിയുടെയും ശല്യം ഈ ഭാഗങ്ങളിലുണ്ടാകുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ ഇല്ല
പാതയോരങ്ങളിലെ കാട് തെളിക്കൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാനാകില്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. മുന്‍പ് ഗ്രാമീണറോഡുകളിലേതടക്കം കാട് തെളിക്കൽ തൊഴിലുറപ്പ് പദ്ധതിമുഖേന നടത്തിയിരുന്നു. എന്നാൽ ഇന്നിപ്പോൾ റോഡുമായി ബന്ധപ്പെട്ട ജോലികൾ ഏറ്റെടുക്കാനാകില്ലത്രേ.
റോഡുകൾ നവീകരിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഇപ്പോൾ കാട് വെട്ടലും നടത്തുന്നത്. ഗ്രാമീണ റോഡുകൾക്കൊപ്പം പൊതുമരാമത്ത് വകുപ്പ് റോഡരികിലും കാട് വളർന്നു കയറുകയാണ്. പല പ്രധാനപ്പെട്ട റോഡുകളിലേക്കും വളർന്നുനിൽക്കുന്ന കാട് യാത്രക്കാർക്ക് ശല്യമായി മാറിയിട്ടുണ്ട്. പൊതു പ്രവർത്തകർ സന്നദ്ധ പ്രവർത്തനമായാണ് പലയിടത്തും കാട് തെളിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയിടങ്ങളിലെ കാട് വെട്ടിത്തെളിക്കാനുള്ള ജോലികൾക്കുപോലും അനുമതി നൽകുന്നില്ലെന്നതാണ് ശ്രദ്ധേയം. മഴക്കുഴി നിർമാണം, ജലനിർഗമന മാർഗങ്ങൾ തെളിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.
പാമ്പിൻ ഭീഷണിയിൽ കാട് തെളിക്കാൻ നാട്ടുകാർ റോഡിലിറങ്ങി
ഇലന്തൂർ: കുട്ടികൾ പതിവായി കാൽനടയായി സ്കൂളിലേക്ക് പോകുന്നതും വരുന്നതുമായ റോഡിൽ പാമ്പിനെ കണ്ടതോടെ തങ്ങളുടേതായ ജോലികൾക്ക് അവധികൊടുത്ത് റോഡിലെ കാട് വെട്ടിത്തെളിച്ച് സഞ്ചരയോഗ്യമാക്കാൻ നാട്ടുകാർതന്നെ രംഗത്തിറങ്ങി.
ഇലന്തൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പ്രധാന ഇടറോഡായ പുറത്തുട്ട് പടി - ഇല്ലത്തുകാല-വിക്ടറി ക്ലബ് റോഡിലെ കാടാണ് വെട്ടിത്തെളിച്ചത്. വാഹനയാത്രയ്ക്കുതന്നെ തടസമാകുന്ന വിധത്തിൽ റോഡിൽ കാട് വളർന്നിരുന്നു.
ഇതു വെട്ടുന്നതിനായി പല പരാതികളും നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പ്രദേശവാസികളായ സജി ഇലവുനിൽക്കുന്നിൽ, സിനു ഇല്ലത്തുപറമ്പിൽ, ബീന ഇലവുനിൽക്കുന്നതിൽ, എബി ഇല്ലത്തുകാലായിൽ എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറങ്ങിയത്.