ഫുട്ബോള്‍ ഗ്രാമത്തിലെ യുവാക്കള്‍ ഫ്ളക്സിന് മുന്നില്‍
കുണ്ടറ : ലോകകപ്പ് ഫുട്ബോൾ മത്സരത്തെ വരവേൽക്കാൻ ഒരുങ്ങി വെള്ളിമണ്‍ സ്റ്റാര്‍ച്ച് മുക്ക് ഫുട്ബോള്‍ ഗ്രാമം. ഇവിടെ ഗ്രൂപ്പുകള്‍ മത്സരിച്ചാണ് ഫ്ളക്സ് ബോര്‍ഡുകള്‍ വയ്ക്കുന്നത്.
ഒറ്റക്കെട്ടായാണ് ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കുന്നത്. 11 വര്‍ഷത്തിലേറെയായി കൊച്ചു കുട്ടികള്‍ മുതല്‍ മുതുമുത്തഛന്മാര് വരെയുള്ള 150 ലേറെ പേര് ഗ്രൂപ്പിലുണ്ട്. സ്പോര്‍ട്സ് കോട്ടയില്‍ സേനാ വിഭാഗങ്ങളില്‍ കയറിയവരും കഴിഞ്ഞതവണ വേള്‍ഡ് കപ്പ് നേരിട്ട് പോയി കണ്ടവരും ഗ്രൂപ്പുകളിലുണ്ട്. കളികാണാനായി വലിയ ടിവിയും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയാണ് മത്സരങ്ങളില്‍ ലഭിച്ച അവാര്‍ഡുകളും വച്ചിരിക്കുന്നത്. ,
ഫുട്ബോള്‍ ഗ്രാമത്തിലെ ടീം അംഗങ്ങളെ അണിനിരത്തി കസേരയില്‍ ഇരിക്കുന്ന തരത്തിലുള്ള ജേഴ്സി അണിഞ്ഞ ഫോട്ടോ പതിച്ച കൂറ്റന്‍ ഫ്ളക്സ് ഒരുക്കിയിട്ടുള്ളത്.
ലോകകപ്പ് ലഹരിയിൽ സുധീർ : കാറും വീടും ബ്രസീൽ മഞ്ഞയിൽ
ഇരവിപുരം: ലോകകപ്പ് ഫുട്ബാളിന്റെ ആവേശാരവങ്ങൾ നെഞ്ചേറ്റുന്നതിൽ കൊല്ലൂർവിള പള്ളിമുക്ക് മഹാത്മാനഗർ കലവറപുത്തൻവീട്ടിൽ സുധീറിന്റെ കാൽവെപ്പുകൾ വേറിട്ട രീതിയിലാണ്. കേവലം ഒരു ജഴ്സി അണിഞ്ഞ് ഫുട്ബാൾ പ്രേമം കാട്ടുന്നവരിൽനിന്നു വ്യത്യസ്തമായി ഈ ഫുട്ബാൾ പ്രേമിയുടെ വീടും കടയും ബ്രസീലിന്റെ ഔദ്യോഗിക തിളക്കത്തിലാണ്. മഞ്ഞയും പച്ചയും ഇടകലർന്ന വരയും വർണചിത്രങ്ങളും കൊണ്ട് തന്റെ ഫുട്ബാൾ നിലപാട് പരസ്യപ്പെടുത്തുകയാണ് ബ്രസീൽ സുധീർ എന്ന് വിളിപ്പേരുള്ള ഈ 50 കാരൻ. തന്റെ ജന്മദിനമായ 12ന് ഫുട്ബാൾ മാമാങ്കത്തിനു കൊടിയേറുമ്പോൾ പള്ളിമുക്കും പരിസരവും ശ്രദ്ധിക്കപ്പെടുകയാണ്.
ഫുട്ബാൾ കളിക്കാരനായ സുധീർ 2002 മുതലാണ് ബ്രസീലിനോടുള്ള ആരാധന തുറന്നുകാട്ടിത്തുടങ്ങിയത്. ആദ്യം ഇരുചക്രവാഹനത്തിന് ബ്രസീലിന്റെ നിറം കൊടുത്തു. പിന്നീട് കാറിനു നിറം കൊടുത്തെങ്കിലും മോട്ടോർവാഹന വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പുറത്തിറക്കാനായില്ല. പിന്നീട് മഹാത്മാനഗറിലുള്ള വീടിനും ബ്രസീലിന്റെ നിറം കൊടുത്ത് വ്യത്യസ്തമാക്കി.
മാടൻനടയിൽ ദേശീയ പാതക്കരികിലുള്ള ഒമാൻ ബേക്കറിക്കും ബ്രസീലിന്റെ നിറമടിച്ച് ആകെ ഒരു ബ്രസീൽ മയമാക്കി. കടയാകെ ബ്രസീൽ താരങ്ങളുടെ ചിത്രങ്ങൾ പതിക്കുകയും ലോകകപ്പ് തീരും വരെ കരിക്കിൻ ഷേക്കിന് വിലയിൽ അമ്പതുശതമാനം ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു.
നിരവധി ഫുട്ബാൾ ക്ലബുകളിൽ അംഗമായ ഇദ്ദേഹം തന്റെ വീടിനു മുന്നിലും ബ്രസീൽ സുധീർ എന്നാണ് എഴുതിവെച്ചിരിക്കുന്നത്. നെയ്മറുടെ നേതൃത്വത്തിൽ ഇത്തവണ ലോകകപ്പ് ബ്രസീൽ കൊണ്ടുപോകുമെന്നാണ് സുധീർ പറയുന്നത്. ലോകകപ്പ് അവസാനിക്കുന്നതുവരെ നാട്ടുകാരുടെ ബ്രസീൽ സുധീറിന് വിശ്രമമില്ലാത്ത നാളുകളാണ്.
സ്നേഹശില്പം ഒരുക്കി ഫുട്ബോൾ പ്രേമികൾ
അഞ്ചാലുംമൂട്: കാൽപ്പന്തുകളിയുടെ ആവേശത്തിരയില്‍ ജില്ലയും. ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ പ്രകാശ് കലാകേന്ദ്രവും ഒരുങ്ങി. പരിസ്ഥിതി ദിനത്തിൽ കലാകേന്ദ്രം പ്രവർത്തകർ നാട്ടിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പിയും കവറും ഉപയോഗിച്ചു ബൂട്ടണിഞ്ഞ കൂറ്റൻ കാലിന്റേയും പന്തിന്റേയും ഇൻസ്റ്റലേഷൻ ഒരുക്കി. ഹരിതകർമ സേന അംഗങ്ങളാണ് ഇൻസ്റ്റലേഷൻ സമർപ്പിച്ചത്.
ശില്പി അജി എസ്.ധരന്റെ നേതൃത്വത്തിൽ കാളിദാസൻ, അകിര, അമാസ്, മഹേഷ് മഹി, ഗാഥ, മഹേഷ് മോഹൻ എന്നിവർ ചേർന്നാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. വിവിധ ടീമുകളുടെ ആരാധകർ നീരാവിൽ ജംഗ്ഷനിൽ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾക്കിടയിൽ ഇൻസ്റ്റലേഷൻ സ്ഥാപിക്കും.
അതിർത്തി, വംശഭേദങ്ങളില്ലാതെ മനുഷ്യർ പരസ്പരം ആലിംഗനം ചെയ്യുന്ന ഫുട്ബോളിനെ ഓർമിപ്പിക്കുകയാണ് കാലും പന്തും ഇൻസ്റ്റലേഷൻ.
Tags : Local News Nattuvishesham Kollam