ഫ്രഞ്ച് ദമ്പതികളായ മൈക്കിൾ ജോണും ജൂലിയും ജലഗതാഗത വകുപ്പ് ജീവനക്കാരനോടു യാത്രാനുഭവങ്ങൾ പങ്കുവച്ചപ്പോൾ.
കുമരകം: സംസ്ഥാനജലഗതാഗത വകുപ്പിന്റെ ബോട്ടിൽ വേമ്പനാട്ടുകായലിലൂടെ നടത്തിയ യാത്ര ഫ്രഞ്ച് ദമ്പതികൾക്ക് വിസ്മയമായി. കുറഞ്ഞ ചെലവിൽ കായലിലൂടെ ഇത്ര ആനന്ദകരമായി യാത്ര ചെയ്യാൻ ലഭിച്ച അവസരം ഒരിക്കലും മറക്കില്ലെന്ന് മൈക്കിളും ജൂലിയും ബോട്ടു ജീവനക്കാരോട് പറഞ്ഞു.
മുഹമ്മ-മണിയാപറമ്പ് ബോട്ട് സർവീസാണ് വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഫ്രഞ്ച് സ്വദേശികളായ മൈക്കിൾ ജോണും ഭാര്യ ജൂലിയുമാണ് കായൽ ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഈ സർവീസിനെ പ്രശംസിച്ചത്.
രാവിലെ 11.30ന് മുഹമ്മയിൽ നിന്നാരംഭിച്ച യാത്രയിൽ വേമ്പനാട്ട് കായലിന്റെയും പാതിരാമണൽ ദ്വീപിന്റെയും വിശേഷങ്ങൾ ജീവനക്കാർ ദമ്പതികൾക്ക് വിവരിച്ചു നൽകി. കുമരകം ചീപ്പുങ്കൽ മുതൽ ചെറിയ തോടുകളിലൂടെയുള്ള രണ്ടു മണിക്കൂർ യാത്ര തങ്ങളുടെ ജീവിതത്തിലെ അസുലഭ അനുഭവമാണെന്നും ദമ്പതികൾ പറഞ്ഞു.
മികച്ച യാത്രാസൗകര്യം ഒരുക്കിയ ജലഗതാഗത വകുപ്പിനും ഇവർ നന്ദി അറിയിച്ചു. സ്രാങ്ക് ആദർശ് കുപ്പപ്പുറം, മാസ്റ്റർ മധു, ലാസ്കർമാരായ ബച്ചൻ മുഹമ്മ, മനോജ്, ഡ്രൈവർ ബിജു കണ്ണങ്കര എന്നീ ജീവനക്കാരുടെ സേവനത്തെയും ദമ്പതികൾ പ്രത്യേകം അഭിനന്ദിച്ചു.
Tags : Local News Nattuvishesham Kottayam