സുൽത്താൻ ബത്തേരി: ഇന്ധന വിലക്കറ്റത്തിൽ പ്രതിഷേധിച്ച് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി എട്ടിന് കൽപ്പറ്റയിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്താൻ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വിദ്യാർഥികൾക്കടക്കം കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യം ഒരുക്കുകയും സർക്കാരിന് കോടിക്കണക്കിന് രൂപ നികുതിയിനത്തിൽ ലഭ്യമാക്കുകയും പതിനായിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന സ്വകാര്യ ബസ് വ്യവസായം ഗുരുതര പ്രതിസന്ധിയിലാണ്. മുന്പ് സംസ്ഥാനത്ത് 34,000 ബസും രണ്ട് ലക്ഷത്തോളം തൊഴിലാളികളും ഉണ്ടായിരുന്നു. നിലവിൽ 8,000 ബസുകളാണുള്ളത്.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നത് സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണമാകും. ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിക്കും. നിലവിലുള്ള പെർമിറ്റുകൾ പുതുക്കുന്നതിൽ ഗതാഗത വകുപ്പ് അനാവശ്യ തടസങ്ങൾ സൃഷ്ടിക്കുകയാണ്. പെർമിറ്റ് പുതുക്കൽ ലളിതമാക്കാൻ പുതിയ വിജ്ഞാപനം ഇറക്കണം.
സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്റെ ശിപാർശ നടപ്പാക്കണം. ബസ് ഉടമകളെയും തൊഴിലാളികളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ഗതാഗത വകുപ്പ് അവസാനിപ്പിക്കണം.
പൊതുഗതാഗത മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് ഡീസലിന് നികുതിയിളവും റോഡ് നികുതിയിൽ പൂർണ ഇളവും അനുവദിക്കണം. കെഎസ്ആർടിസിയെയും സ്വകാര്യ ബസ് മേഖലയെയും ഒരുപോലെ സംരക്ഷിക്കുന്ന സമഗ്ര പൊതുഗതാഗത നയം സർക്കാർ നടപ്പാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Tags : Local News Nattuvishesham Wayanad