അമ്പലപ്പുഴ: സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷണം നടത്താമെന്ന് അന്വേഷണങ്ങളെ ഭയപ്പെടുന്നില്ലെന്നും ജി. സുധാകരൻ. മന്ത്രി സജി ചെറിയാന്റെയും എച്ച്. സലാമിന്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
സജി ചെറിയാനെയും എച്ച്. സലാമിനെയും നയിക്കുന്നത് ക്രിമിനൽ ഫിലോസഫിയാണ്. ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ പ്രസ്താവനകളിലുള്ളത്. ഇത്തരം പ്രവൃത്തികൾക്ക് ഗുരുതരമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഓർത്താൽ കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കും സുധാകരൻ മറുപടി നൽകി. മകന്റെ പേരിൽ സമ്പാദ്യങ്ങൾ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് തന്റെ മൗലികാവകാശമാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.
ജി. സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
അമ്പലപ്പുഴ: ജി. സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍. സ്വത്തുവകകള്‍ സുതാര്യമാണെങ്കില്‍ സുധാകരനും ഭാര്യയും മകനും മരുമകളും എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ തയാറുണ്ടോയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്നു 50 ലക്ഷം മാറ്റിയത് എന്തിനു വേണ്ടിയാണെന്നും നോമിനേഷൻ സമയത്ത് പണം കുറച്ച് കാണിക്കാനായിരുന്നില്ലേ ഇതെന്നും പോസ്റ്റില്‍ സുധാകരനോട് ചോദിക്കുന്നു. അഫിഡവിറ്റില്‍ മകന്റെ സ്വത്തുക്കള്‍ മറച്ചുവച്ചത് തെറ്റല്ലേ എന്നും സുരേഷ് കുമാര്‍ ചോദിച്ചു.
Tags : nattu vishesham G. Sudhakaran agency can investigate