കൂന്പടപ്പും മഞ്ഞളിപ്പും ബാധിച്ച കരുവാരകുണ്ടിലെ കമുകിൻ തോട്ടം.
കരുവാരകുണ്ട്: ചരിത്രത്തിലാദ്യമായി കൊട്ടടയ്ക്ക വില 600 രൂപയിലെത്തിയിട്ടും കർഷകർക്ക് നിരാശ. കമുകുകളിലെ മഞ്ഞളിപ്പും കൂന്പു മുരടിക്കലും വ്യാപകമായതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കർഷകർ കമുക് കൃഷിയിൽ നിന്ന് പിന്തിരിഞ്ഞതുമാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില കിട്ടുന്ന സമയത്തും നിരാശക്ക് കാരണം. മലയോര മേഖലയിൽ കമുക് കൃഷി അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ്.
മഞ്ഞളിപ്പ് ബാധിച്ച കമുകുകളിൽ ഉത്പാദനം നാമമാത്രമായി കുറയുകയും അടയ്ക്കക്ക് കേട് കൂടുകയും ചെയ്തതോടെയാണ് കർഷകർ പിന്തിരിയുന്ന സ്ഥിതിയുണ്ടായത്. പതിറ്റാണ്ടുകൾക്ക് മുന്പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകരും വ്യാപാരികളും മലയോര മണ്ണിൽ കനകം വിളയിക്കുന്ന കമുക് കർഷകരെ തേടിയെത്തിയിരുന്നു.
കാസർഗോഡ്, കണ്ണൂർ, മലപ്പുറം തുടങ്ങിയ മലയോര പ്രദേശങ്ങളിൽ നിന്നായിരുന്നു വിത്തടയ്ക്ക ശേഖരിച്ചിരുന്നതും. ഇവിടെ ഉത്പാദിപ്പിക്കുന്ന അടയ്ക്കക്ക് വിപണിയിൽ വൻ ഡിമാന്റാണുണ്ടായിരുന്നത്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനകത്തും കമുക് കൃഷി വ്യാപിപ്പിക്കുന്നതിന് വിത്തടയ്ക്ക ശേഖരിച്ചിരുന്നത് മലബാറിന്റെ മലയോരത്തെ കൃഷിയിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ കമുകുകളിൽ രോഗം അനിയന്ത്രിതമായതും അടയ്ക്കയുടെ പരിപ്പിന് കറുപ്പ് നിറം ബാധിച്ചതുമെല്ലാം പഴയ
കാല പ്രതാപം ഇല്ലാതാക്കുകയും വിപണ സാധ്യതക്ക് മങ്ങലേൽക്കുകയും ചെയ്തു.
മഞ്ഞളിപ്പും കൂന്പടപ്പും പിടിപെടുന്ന കമുകുകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ നശിക്കുമെന്ന് കരുവാരകുണ്ടിലെ മികച്ച കമുക് കർഷകനായ സുനിൽ ജേക്കബ് കടമപ്പുഴ പറഞ്ഞു. എന്നാൽ വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് പ്രതിവിധി തേടി കൃഷി വകുപ്പിനെ സമീപിച്ചാൽ കമുകിൻ ചുവട്ടിൽ കുമ്മായം ഇടാനാണ് അവർ നിർദേശിക്കുന്നതെന്നും കുമ്മായ പ്രയോഗം കൊണ്ട് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗനിയന്ത്രണത്തിന് രോഗബാധയുള്ള കമുകുകൾ വെട്ടിമാറ്റി വീണ്ടും ആവർത്തന കൃഷി നടത്താനാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.
എന്നാൽ അങ്ങനെ ചെയ്താൽ മൂന്ന് വർഷത്തിനുള്ളിൽ കേടുബാധിച്ച് ഇവ പൂർണമായും നശിക്കുമെന്നാണ് മലയോര കർഷകർ പറയുന്നത്. മലപ്പുറം ജില്ലയിലെ തിരൂർ, കിഴിശേരി, മഞ്ചേരി, അരീക്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള വ്യാപാരികൾ ഉണക്കി സൂക്ഷിക്കാൻ അടയ്ക്ക ശേഖരിച്ചിരുന്നത് നിലന്പൂർ താലൂക്കിലെ കരുവാരകുണ്ടിൽ നിന്നായിരുന്നു.
Tags : Local News Nattuvishesham Malappuram