മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ നടന്ന യോഗം.
പത്തനംതിട്ട: നിർമാണ പ്രവർത്തനങ്ങൾ പകുതി പോലും പൂർത്തിയാകാതെ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഉദ്ഘാടനം എങ്ങനെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയതെന്ന ചോദ്യവുമായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്.
രണ്ട് ആശുപത്രികളിലും കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ നടന്ന നിർമാണ പ്രവർത്തനങ്ങളും പർച്ചേസിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളും അന്വേഷിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉടൻ തന്നെ ജനറൽ മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അപര്യാപ്തത പരിഹരിക്കും. കെഎസ്ഇബി സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് 1000 കെവി ഉയർത്താൻ നിർദേശം സമർപ്പിക്കും. ആധുനിക സിടി സ്കാൻ മെഷീൻ
വാങ്ങുന്നതിന് നടപടി സ്വീകരിക്കും. ഒപി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ സെപ്റ്റംബർ 30ന് മുമ്പും, സിസിയു ബ്ലോക്ക് നിർമാണം ഡിസംബർ 31നുള്ളിലും പൂർത്തിയാക്കാൻ മന്ത്രി കർശന നിർദേശം നൽകി. ഇതു സംബന്ധിച്ചുള്ള മറ്റ് നിർദേശങ്ങൾ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങളിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനൊപ്പം റിവേഴ്സ് എസ്റ്റിമേറ്റുകൾക്ക് അംഗീകാരം നൽകാനും യോഗത്തിൽ തീരുമാനമായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ച വിഷയത്തിലും അന്വേഷണം നടത്താനും ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.
24 മണിക്കൂറും പൂർണമായും പ്രവർത്തിക്കുന്ന വിധത്തിൽ ജില്ലാ ആസ്ഥാനത്തെ ജനറൽ
ആശുപത്രിയെ മാറ്റുമെന്നും എംഎൽഎ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, ആരോഗ്യ വകുപ്പ്, പിഡബ്ലുഡി, കിറ്റ്കോ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.