വീട് തകർന്നു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു
രാജപുരം: കനത്ത മഴയിൽ ഓടിട്ട വീട് തകർന്ന വീണു. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ വീടാണ് ഇന്നലെ രാവിലെ പൂർണമായും തകർന്നുവീണത്. അപകട സമയത്ത് ഗീതയും ഭർത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടതോടെ മൂവരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
ഉടനെ തന്നെ വീട് പൂർണമായി തകർന്നു വീണു. പുറത്തേക്ക് ഓടുന്നതിനിടെ വീണ് ശക്തിവേലുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗീതയുടെ പുതിയ വീടിന്റെ നിർമാണം പൂർത്തിയായി വരുന്നതേയുള്ളൂ. നിലവിൽ താമസിച്ചിരുന്ന പഴയ വീടാണ് തകർന്നത്.
തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു
രാജപുരം: കള്ളാർ പഞ്ചായത്തിലെ ഒന്പതാം വാർഡ് പുഞ്ചക്കരയിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു. പെരുമാനൂർ പി.കെ. ജോസഫിന്റെ വീടാണ് തകർന്നത്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ഉണ്ടായിരുന്നെങ്കിലും അവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. തെങ്ങ് വീണ് വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലയോരമേഖലയിൽ മഴ ശക്തമാണ്. കനത്ത മഴയിലും കാറ്റിലും മലയോരത്ത് പരക്കെ കൃഷിനാശവും മരം വീണ് വൈദ്യുത തൂണുകൾ അടക്കം തകർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധവും പൂർണമായി തടസപ്പെട്ട നിലയിലാണ്.
Tags : Nattuvisesham District News