വട്ടമൂട് വെള്ളം കയറിയ റോഡിൽ പന്തുകളിയിൽ ഏർപ്പെട്ടിരിക്കുന്നവർ.
മണര്‍കാട്: തിരുവഞ്ചൂര്‍, പറമ്പുകര പ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്നു പ്രളയജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ജനജീവിതം ദുരിതത്തില്‍. ഒഴിക്കില്‍പ്പെട്ട വാട്ടര്‍ ടാങ്ക് എടുക്കുന്നതിനിടെ തിങ്കളാഴ്ച മരണപ്പെട്ട ശരണിന്റെ വീട് ഉള്‍പ്പെടെ പ്രദേശത്തെ ഭൂരിഭാഗം വീടുകളും പകുതിയോളം വെള്ളത്തിനടിയിലാണ്. സ്വന്തം വീട്ടില്‍നിന്നു പ്രളയജലത്തില്‍ ഒഴുകിപ്പോയ വാട്ടര്‍ ടാങ്ക് തിരികെ പിടിച്ചെടുക്കാനായി ശരണ്‍ പാടത്തേക്ക് നീന്തിപ്പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നല്ല കായികശേഷിയും പൂര്‍ണ ആരോഗ്യവുമുള്ള നീന്തല്‍ നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു ശരണ്‍. പാടത്തെ വെള്ളത്തിനടിയിലുണ്ടായിരുന്ന വള്ളികളിലോ കയറുകളിലോ കാല് കുരുങ്ങിപ്പോയതാണ് ദുരന്തത്തിനു കാരണമായതെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ചെടികളുടെ വള്ളിയില്‍ കുരുങ്ങിയതിനാല്‍ നീന്തി രക്ഷപ്പെടാന്‍ ശരണിന് സാധിച്ചില്ലെന്നാണ് അനുമാനം. സംഭവമറിഞ്ഞയുടന്‍ തന്നെ ഫയര്‍ഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി തിങ്കളാഴ്ച രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു. കനത്ത മഴയും മോശം കാലാവസ്ഥയും രാത്രിയിലെ വെളിച്ചക്കുറവും കാരണം പ്രളയജലത്തില്‍ തെരച്ചില്‍ നടത്തുന്നത് ദുഷ്കരമായിരുന്നു. വെള്ളക്കെട്ടിനടിയില്‍ വള്ളികളും കയറുകളും വന്‍തോതില്‍ കുരുങ്ങിക്കിടക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിനു വലിയ വെല്ലുവിളി സൃഷ്ടിച്ചു. ഇന്നലെ രാവിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഫോര്‍ട്ട് കൊച്ചി ഐആര്ടിഡബ്ല്യു ഫയര്‍ ആന്‍ഡ് റെസ്ക്യു സ്കൂബ ഡൈവിംഗ് അക്കാഡമി ടീമിന്റെ വിദഗ്ധസംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും പങ്കാളികളായി.
വീടുകളിൽ വെള്ളം കയറി
കൈപ്പുഴ: പള്ളിത്താഴെ കടവ് ഭാഗത്തെ വീട്ടിലും പരിസരത്തും വെള്ളം കയറി. വീട്ടുകാർ നീന്തി വേണം പുറത്തേക്കിറങ്ങാൻ. ഇനിയും മഴ തുടർന്നാൽ വീട്ടുകാർക്ക് ദുരിതാശ്വാസ ക്യാന്പിലേക്ക് പോകേണ്ടി വരും.
എല്ലാ വർഷവും ഇവിടത്തെ വീട്ടുകാർ ദുരിതം നേരിടുകയാണ്. തൊട്ടടുത്ത തോട്ടിൽ പോള നിറഞ്ഞുകിടക്കുന്നതും വീട്ടുകാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. നീണ്ടൂർ മുടക്കാലി ഭാഗത്തും വെള്ളം കയറി. ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്.
Tags : Nattuvishesham Local News Heavy rain Thiruvanchoor Parambukara