ഇത്തിയൻമലയ്ക്ക് വേണ്ടി വീട്ടാംപാറയിൽ നടന്ന മനുഷ്യചങ്ങല
ഒറ്റപ്പാലം: പനമണ്ണ ഇത്തിയൻമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയകമ്മിറ്റി മനുഷ്യചങ്ങല തീർത്തു. ഇത്തിയൻ മലയിൽ നടക്കുന്ന കരിങ്കൽ ക്വാറി ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മനുഷ്യചങ്ങല. മലയിൽ നടത്തിയിരുന്ന ഖനനത്തിനെതിരെ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയും പ്രതിഷേധവും ഉണ്ടെന്ന് സമരസമിതി നേതാവ് എസ്.ആർ. പ്രകാശ് പറഞ്ഞു.
2019-ൽ മണ്ണിടിച്ചിലുണ്ടായ അതേ പ്രദേശത്താണ് ക്വാറി ഉടമ വീണ്ടും ഖനനം ആരംഭിച്ചതെന്നും ഇത് വലിയൊരു ദുരന്തത്തിന് കാരണമാവുമോ എന്ന ഭീതിയിലാണ് ഇവിടത്തെ നൂറുകണക്കിന് കുടുംബങ്ങൾ എന്നും സമരക്കാർ ആരോപിച്ചു. മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് വീണ്ടും കരിങ്കൽക്വാറി പ്രവർത്തനം ആരംഭിക്കാൻ അനുവദിക്കില്ലന്ന് ഇവർ പറഞ്ഞു.
പ്രദേശവാസികൾ ചേർന്നാണ് ഇത്തിയൻമല സംരക്ഷണ ജനകീയസമിതി രൂപീകരിച്ചത്. ശക്തമായ സമരങ്ങളും യോഗങ്ങളും ഇപ്പോഴും ഇവർ തുടരുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇവിടെയെത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. മനുഷ്യചങ്ങലക്ക് ടി. ലത, എം. ഗോപൻ, ഐ.എം. സതീശൻ, സി. സജിത്ത് എന്നിവർ നേതൃത്വം നൽകി.