ചെമ്പേരി ബസിലിക്കയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിച്ച നെസ്റ്റിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചപ്പോൾ.
ചെമ്പേരി: പരിശുദ്ധ അമ്മ, അനുഗ്രഹീതയും ഭാഗ്യവതിയുമായ കന്യാമറിയം ആത്മശരീരങ്ങളോടെ സ്വർഗാരോപണം ചെയ്യപ്പെട്ട് സ്വർഗ രാജ്ഞിയായി അവരോധിക്കപ്പെട്ടത് തിരുസഭയുടെ വിശ്വാസ സത്യമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. 1952 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ഈ വലിയ വിശ്വാസ സത്യം പ്രഖ്യാപിച്ചപ്പോൾ അത് തിരുസഭക്ക് മുഴുവൻ മാർഗദീപമായതായും ആർച്ച്ബിഷ് മാർ പാംപ്ലാനി പറഞ്ഞു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക പ്രഖ്യാപനത്തിന്റെ രണ്ടാം വാർഷികവും പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണ തിരുനാളും രാജ്യത്തിന്റെ എൺപതാം സ്വാതന്ത്യ ദിനവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബസിലിക്കയിൽ അർപ്പിച്ച ആഘോഷമായ തിരുനാൾ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.
ബസിലിക്ക പ്രഥമ റെക്ടർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, റെക്ടർ ഫാ. തോമസ് തയ്യിൽ എന്നിവർ സഹകാർമികരായിരുന്നു. കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഏകാന്തതയനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായവും സംരക്ഷണവും നൽകി കൂടെ നിൽക്കുന്ന 'നെസ്റ്റ്' എന്ന സംരംഭത്തിന്റെ ഉദ്ഘാടനവും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, കുടിയാൻമല ഫാത്തിമ മാതാ പള്ളിവികാരി ഫാ. പോൾ വള്ളോപ്പിള്ളി, ചെമ്പേരി പാരിഷ് കോ-ഓർഡിനേറ്റർ സുനിൽ നായിപ്പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു. പരിശുദ്ധ കന്യാമറിയത്തിന് വിശ്വാസികളുടെ അടിമ വയ്ക്കൽ കർമത്തിനുശേഷം നേർച്ച ഭക്ഷണ വിതരണവും നടന്നു.
Tags : Nattuvishesham DistrictNews DeepikaNews