പാലക്കാട്: ഗവ. മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ അടിയന്തരമായി പരിഗണിച്ച് പ്രവർത്തനം പൂർണകാര്യക്ഷമമാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
മെഡിക്കൽ കോളജിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും അധ്യാപകതസ്തികകളും പാലക്കാട് മെഡിക്കൽ കോളജിലും ഉറപ്പാക്കണം. ജീവനക്കാരുടെ സ്ഥിരംനിയമനം നടത്താൻ കാലതാമസമുണ്ടെങ്കിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിനു നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. അധ്യാപകരുടെ കുറവ്, ജീവനക്കാരുടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ എന്നിവ കണക്കാക്കണമെന്നും കിടത്തിച്ചികിത്സയിലെ പോരായ്മയും മരുന്നുകളുടെ ക്ഷാമവും പ്രത്യേകമായി പരിശോധിക്കണമെന്നും ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
രക്തബാങ്ക്, ട്രോമാ കെയർ, ഡയാലിസിസ് സൗകര്യം എന്നിവയുടെ അഭാവംമൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കണം. മെഡിക്കൽ കോളജിന്റെ പ്രവർത്തനം പൂർണതോതിൽ സജ്ജമാക്കുന്നതിനുള്ള നടപടികളുമുണ്ടാകണം. ഇതിനാവശ്യമായ പ്രവർത്തനങ്ങളെകുറിച്ച് ഡെപ്യൂട്ടി ഡയറക്ടറുടെ റാങ്കിൽ കുറയാത്ത സീനിയർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കണമെന്നും ഉത്തരവിലുണ്ട്.
സർക്കാരിന്റെ അടിയന്തര തീരുമാനങ്ങളുണ്ടാകേണ്ട കാര്യങ്ങൾ എത്രയുംവേഗം ശ്രദ്ധയിൽപെടുത്താൻ പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണം. പൊതുപ്രവർത്തകനായ മാങ്കാവ് എടയാർതെരുവിൽ റെയ്മണ്ട് ആന്റണി നൽകിയ പരാതിയിൽ തീർപ്പു കൽപ്പിച്ചാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. പരാതിയിൽ നേരത്തെ പാലക്കാട് മെഡിക്കൽ കോളജ് ഡയറക്ടറോടു കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾകൂടി പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ ഉത്തരവ്.