കനത്ത മഴയില്‍ കരകവിഞ്ഞൊഴുകുന്ന തൊടുപുഴയാര്‍.
തൊടുപുഴ: അതിതീവ്ര മഴയില്‍ ജില്ലയിൽ വ്യാപകനാശം. മഴക്കെടുതിയിൽ കുടയത്തൂര്‍ അടൂര്‍മലയിലും വാഗമണ്‍ കോലാഹലമേട്ടിലും രണ്ടുപേരുടെ ജീവന് നഷ്ടമായതിനു പുറമേ എട്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പലയിടങ്ങളിലും റോഡ് തകര്‍ന്ന് ഗതാഗതം താറുമാറായി. പുഴകള്‍ കരകവിഞ്ഞൊഴുകി ഒട്ടേറെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
മഴക്കെടുതിയില്‍പ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുടയത്തൂര്‍ സിഎംഎസ് എല്‍പി സ്കൂൾ, ആലക്കോട് എല്‍എഫ്എല്‍പി സ്കൂൾ, മുട്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, അമയപ്ര ഗവ.എല്‍പി സ്കൂൾ, കാളിയാര്‍ ഗവ. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ, തട്ടേക്കണ്ണി കമ്യൂണിറ്റി ഹാൾ, കീരിത്തോട് ഗവ. എല്‍പി സ്കൂൾ, അടിമാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. വിവിധ ക്യാമ്പുകളിലായി 101 പേരാണ് കഴിയുന്നത്.
ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ പീരുമേട്ടില്‍ 213 മില്ലിമീറ്റര്‍ മഴ പെയ്തു. തൊടുപുഴയില്‍ 212.2 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. ഇടുക്കി-154.4, ഉടുമ്പന്‍ചോല-75.4, ദേവികുളം-61.6 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റു താലൂക്കുകളില്‍ ലഭിച്ച മഴ കണക്ക്.
ജാഗ്രതാ നിര്‍ദേശം നല്കി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്. ജില്ലയിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയും നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.
ടൂറിസത്തിന്റെ ഭാഗമായുള്ള ജലവിനോദങ്ങളും ട്രക്കിംഗും നിര്‍ത്തിവച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെയുള്ള എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
ആലക്കോട്
വ്യാപക നാശം
ആലക്കോട്: പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ചവര്‍ണ ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുടക്കച്ചിറ മാര്ട്ടിന്, പാറയ്ക്കല്‍ ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് 17 കുടുംബങ്ങളെ ആലക്കോട് എല്‍പി സ്കൂളിലേക്ക് മാറ്റി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, മന്ത്രി അനൂപ് ജേക്കബ്, ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ. പൗലോസ് എംഎല്‍എ എന്നിവർ സ്ഥലം സന്ദര്‍ശിച്ചു.
ദേവികുളം മേഖലയിലും നാശനഷ്ടം
ദേവികുളം: അടിമാലി, മാങ്കുളം ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അടിമാലി പതിനാലാം മൈലിന് സമീപമാണ് മണ്ണിടിഞ്ഞത്. രണ്ടു വാഹനങ്ങൾക്കു കേടുപാട് സംഭവിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
ദേവിയാർ പുഴയുടെ ഇരുകരകളും കവിഞ്ഞൊഴുകുകയാണ്. കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി. ചില വീടുകളിൽ വെള്ളം കയറി. മന്നാംകാല ഭാഗത്ത് മണ്ണിടിഞ്ഞ് രണ്ട് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പാറയ്ക്കൽ അൻസാറിന്റെ വീടിനോടു ചേർന്നുള്ള മതിലിടിഞ്ഞു. മന്നാംകാല കവലയിൽ കെ.കെ. ഗോപിയുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു. വീട്ടിലുള്ളവരെ നിന്നു മാറ്റിപ്പാർപ്പിച്ചു.
മാങ്കുളത്ത് മണ്ണിടിച്ചൽ ഭീഷണിയുള്ള പ്രദേശത്തെ രണ്ടു കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. രാവിലെ മുനിപ്പാറ ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. തളികം, കർണ്ണൻതോട് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി.
അടിമാലി സർക്കാർ ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് കല്ലാർകുട്ടി ഡാമിലെ അഞ്ചു ഷട്ടറുകളും തുറന്നു. ഇരു കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പതിനാറാംകണ്ടത്ത് കുടിവെള്ള സംഭരണി തകർന്നു
ചെറുതോണി: പതിനാറാംകണ്ടത്തിന് സമീപം ചരളൻകാനത്തുണ്ടായ ഉരുൾപൊട്ടലിൽ കുടിവെള്ള സംഭരണി തകർന്നു. സമീപത്തെ വീടിനും നാശനഷ്ടമുണ്ടായി. പുലർച്ചെ നാലോടെ ചരളൻകാനം പറത്താനത്ത് രാജുവിന്റെ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്. വലിയ ശബ്ദം കേട്ട് ഉണർന്ന രാജു കുടുംബാംഗങ്ങളെ കൂട്ടി സമീപത്തെ തൊഴുത്തിൽ അഭയം തേടി. തൊട്ടുപുറകേ മുറ്റത്തേക്ക് വെള്ളത്തോടൊപ്പം കല്ലുംമണ്ണും തടികളും ഒഴുകിയെത്തി.
വീടിന് സമീപത്തുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ സംഭരണി തകർത്താണ് ഉരുൾവന്നത്. സംഭരണിയിൽ തട്ടി കല്ലുംമണ്ണും തടിയുമെല്ലാം ഗതിമാറി ഒഴുകിയതിനാൽ വീടിന് കാര്യമായ നാശമുണ്ടായില്ല.