x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂര്യകാന്തി പ്രഭയിൽ വെളിയത്തെ തപോവൻ


Published: April 24, 2026 06:46 AM IST | Updated: April 24, 2026 06:46 AM IST

വെളിയം തപോവൻ ഹാപ്പിനസ് വാലിയിലെ സൂര്യകാന്തിപ്പാടം പൂവിട്ടപ്പോൾ.

കൊല്ലം: കടുത്ത ചൂടിലും സൂര്യകാന്തി പൂക്കൾ വിരിഞ്ഞുനിൽക്കുകയാണ്.ആരുടെ കണ്ണിനും കുളിരേകുന്ന സൗന്ദര്യമായി സൂര‍്യകാന്തിതോട്ടം നിറഞ്ഞുനിൽക്കുന്നു. വെളിയം തപോവൻ ഹാപ്പിനസ് വാലിയിൽ തപോവന്‍റെ ഭാഗമായ വിശാലമായ കരിമ്പിൻ തോട്ടത്തിൽ വിളവെടുപ്പിനു ശേഷമാണ് സൂര്യകാന്തി വിത്തുകൾ പാകിയത്. എല്ലാം മുളച്ചു. ‌
വേണ്ട കരുതലോടെ വളവും വെള്ളവും നൽകി പരിപാലിച്ചുവെങ്കിലും പൊള്ളുന്ന ചൂടിൽ ചില ചെടികൾ തലയുയർത്താൻ മടിച്ചു.

ഏലായുടെ മധ്യത്തായി വിശാലമായ കുളം നിർമിച്ചതിനാൽ ജലക്ഷാമമില്ല. ഇതിനു ചുറ്റും ഇപ്പോൾ സൂര്യകാന്തിച്ചെടികൾ നിറഞ്ഞിരിക്കയാണ്. നിറയെ മൊട്ടുകൾ വന്നിട്ടുണ്ട്. ചന്തത്തിന് ഒട്ടും കുറവില്ലാതെ ഓരോന്നായി വിടരാൻ തുടങ്ങി. ഈ ആഴ്ചയിൽത്തന്നെ കൂടുതൽ മൊട്ടുകൾ വിരിയും. അതോടെ തപോവനിൽ സൂര്യകാന്തി പാടത്തിന്‍റെ വേറിട്ട ചന്തവുമാകും.

തമിഴ് നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തേക്കാണ് സൂര്യകാന്തിപ്പൂക്കൾ കാണാൻ മലയാളികൾ സാധാരണ പോകാറുള്ളത്. എന്നാൽ ഇക്കുറി വെളിയത്തുതന്നെ സൂര്യകാന്തി പാടം കാഴ്ചകളൊരുക്കുന്നു. സെൽഫിയെടുക്കാനും മറ്റും അവസരമൊരുക്കുന്നുമുണ്ട്. അവധിക്കാലത്ത് കുട്ടികൾക്ക് അതൊരു രസാനുഭവമാകും.

സൂര്യകാന്തിപ്പൂക്കളോട് കിന്നരിക്കാനെത്തുന്നവർക്ക് തപോവനിൽ വേറിട്ട മറ്റു കാഴ്ചകളുമുണ്ട്. ആറേക്കർ ഭൂമിയിൽ വിവിധ ഇനം പ്ളാവുകൾ നിറയെ ചക്കയുമായി തണൽ വിരിക്കുന്നുണ്ട്. സ്വിമ്മിംഗ് പൂളും കുട്ടികളുടെ പാർക്കുമുണ്ട്. കുതിരയും വിവിധ ഇനം പക്ഷികളുമടക്കം കാഴ്ചകളുടെ വേറിട്ട അനുഭവമൊരുക്കുകയാണ് വെളിയത്തെ ഈ സുന്ദര തീരം.

Tags : Local News Nattuvishesham Kollam

Recent News

Corehub Up