പ്രതീകാത്മക ചിത്രം
അടൂർ: ലൈഫ് ലൈൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്റെയും മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെയും ഉദ്ഘാടനം സെപ്റ്റംബർ മൂന്നിനു വൈകുന്നേരം നാലിനു നടക്കും. മാർത്തോമ്മാ സഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കും. ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിക്കും.
എൻഡോക്രൈനോളജി വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ലഭ്യമാകുന്ന പ്രമേഹം, തൈറോയ്ഡ്, ഹോർമോൺ സംബന്ധമായ രോഗങ്ങൾ ഉൾപ്പെടെയുള്ള സമഗ്ര ചികിത്സാ സേവനങ്ങളെക്കുറിച്ചും എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ഷമീർ ബഷീർ, ഡോ. നീതു ജോയ് എന്നിവർ വിശദീകരിക്കും. മുഖം, വായ, താടി, തലയോട്ടി, കഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ രോഗങ്ങൾക്കും പരിക്കുകൾക്കും കാൻസർ ശസ്ത്രക്രിയയ്ക്കുശേഷമുള്ള പുനർനിർമാണ ശസ്ത്രക്രിയകൾക്കും ആധുനിക ചികിത്സ ലഭ്യമാക്കുന്ന മാക്സിലോഫേഷൽ സർജറി വിഭാഗത്തിന്റെ സേവനങ്ങളെക്കുറിച്ച് ഡോ. ജേക്കബ് ജോൺ പ്ലാക്കലും വിശദീകരിക്കും.
റവ. വർഗീസ് ജോൺ, ലൈഫ് ലൈൻ ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കൺസൾട്ടന്റ് ന്യൂറോസർജൻ ഡോ. ടോം ജോസ്, കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്റോളജിസ്റ്റ് ഡോ.എസ്. രാജീവൻ, കൺസൾട്ടന്റ് ഫിസിഷൻ ഡോ. ലിസി ജോർജ് എന്നിവർ പ്രസംഗിക്കും. മുഖ്യാതിഥിക്കുള്ള ഉപഹാരം ആശുപത്രി സിഇഒ ഡോ. ജോർജ് ചാക്കച്ചേരി സമർപ്പിക്കും.
എൻഡോക്രൈനോളജി വിഭാഗം പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥകൾ, പിറ്റ്യൂട്ടറി, അഡ്രിനൽ, പാരാതൈറോയ്ഡ് ഗ്രന്ഥികളുടെ രോഗങ്ങൾ, വളർച്ചാ, മെറ്റബോളിക് പ്രശ്നങ്ങൾ എന്നിവയ്ക്ക് സമഗ്ര രോഗനിർണയവും വിദഗ്ധ ചികിത്സയും നൽകും. മാക്സിലോഫേഷൽ സർജറി വിഭാഗത്തിൽ മുഖം, വായ, താടി, തലയോട്ടി, കഴുത്ത് എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്കും അപകടപരിക്കുകൾക്കും ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾക്കും ദന്ത, താടി സംബന്ധമായ ശസ്ത്രക്രിയകൾക്കും വായിലെ കാൻസർ ഉൾപ്പെടെയുള്ള ഹെഡ് ആൻഡ് നെക്ക് ഓങ്കോ ശസ്ത്രക്രിയകൾക്കും പുനർനിർമാണ ശസ്ത്രക്രിയകൾക്കും അത്യാധുനിക ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും.