പറവൂർ: ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി മൂത്തകുന്നം മുതൽ മുറവൻതുരുത്ത് വരെയുള്ള പ്രദേശത്തെ മണൽക്കൂനയും ഉയരത്തിൽ നിറച്ചിട്ടുള്ള കൽപ്പൊടിയും അപകടം ഉണ്ടാക്കുമെന്ന പരാതിയെ തുടർന്ന് ദേശീയപാത പ്രോജക്ട് മാനേജർ ജീവൻ ജോൺ, കരാർ ഏറ്റെടുത്ത ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയിലെ മധു എന്നിവരുടെ നേതൃത്വത്തിൽ എൻജിനീയർമാർ സ്ഥല പരിശോധന നടത്തി.
മഴക്കാലമായാൽ മണൽക്കുനയും കൽപ്പൊടിയും ഇടിഞ്ഞ് താഴേക്ക് വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല ഇവ വെള്ളത്തോടൊപ്പം വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കും.
മഴക്കാലത്തിന് മുന്പ് ഇതിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ കരാർ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ വിഷയത്തിലടപെട്ടു. തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഉയരത്തിലുള്ള മൺക്കൂനയും, കൽപ്പൊടിയും ഉയരം കുറച്ച് അപകട സാധ്യത ഒഴിവാക്കും.
വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങളിൽ നിലവിലെ ഡ്രെയിനേജ് സംവിധാനത്തോട് യോജിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കും. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് ഇത് സമർപ്പിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക ദേശീയപാത അഥോറിറ്റി അനുവദിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ്, സെക്രട്ടറി എ.കെ. അജിത, കെ.ബി. ബിൻഷാദ്, ടി.കെ. അശോകൻ, മധുലാൽ, സുബിത, കൃഷ്ണകുമാർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags : nattu vishesham Inspection on National Highway