കൊല്ലം: മയക്കുമരുന്നിന്റെ ഒഴുക്ക് കൊല്ലം ജില്ലയിൽ നിൽക്കുന്നില്ല. രാസലഹരിയുടെ ഒരു കേന്ദ്രമായി കൊല്ലം മാറുന്നു. അടുത്ത കാലത്തു പിടിക്കപ്പെട്ടവർ രാസലഹരിയുടെ പ്രധാന കണ്ണികളായിരുന്നു.
ലഹരിക്കടത്ത് സംഘങ്ങളുടെഏറ്റുമുട്ടലും ആക്രമണവും കൊല്ലത്തിനു പുതുമയല്ലാതായി മാറിയിരിക്കുന്നു. പോലീസും എക്സൈസും ദിനം തോറും ലഹരിക്കടത്തുകാരെ പിടികൂടുന്നുണ്ട്. പക്ഷേ, എന്നിട്ടും വൻതോതിൽ ലഹരി ഒഴുകി കൊണ്ടിരിക്കുകയാണ്.
സ്കൂളും കോളജും തുറന്നു കഴിഞ്ഞാൽ ഇവിടം കേന്ദ്രീകരിച്ചാണ് സംഘം വിലസുന്നത്. രാസലഹരികളില്‍ കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് എംഡിഎംഎ അഥവാ മെഥിലീന്‍ ഡയോക്സി മെതാം ഫെറ്റമിനാണ്.
പണത്തിനുവേണ്ടി കൊല
2024ലാണ് കൊല്ലം കുണ്ടറയിൽ മയക്കുമരുന്നിന് അടിമയായ 25 വയസുകാരനായ ഒരു യുവാവ്, തന്റെ 52 വയസുകാരിയായ അമ്മ പുഷ്പലതയെയും 75 വയസുകാരനായ മുത്തച്ഛൻ ആന്റണിയെയും കൊ ന്നത്. കൊലയ്ക്കുശേഷം അമ്മയുടെ ശവശരീരത്തിനരികിൽ ഇരുന്ന് സംഗീതം കേൾക്കുകയും, ഓംലെറ്റ് തയാറാക്കി കഴിച്ച ശേഷം നാടുവിട്ടുപോകുകയും ചെയ്തു.
പ്രതിയെ ശ്രീനഗറിൽ നിന്നാണ് പോലീസ് പിടികൂടിയത്.ലഹരിക്ക് അടിമയായ അഖില്‍ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. മകന്റെ ആക്രമണത്തില്‍ സഹികെട്ട് ഇവര്‍ കുണ്ടറ പോലീസില്‍ പലതവണ പരാതി നല്‍കിയിരുന്നു. ലഹരിപദാര്‍ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഖിൽ ഇരുവരെയും ആക്രമിച്ചത്. പുഷ്പലത സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന് ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണുമായാണ് അഖില്‍ കടന്നത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിനുശേഷം ഇയാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചിരുന്നില്ല.
മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു. ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന് 2000 രൂപ പിന്‍വലിച്ചിരുന്നു. അങ്ങനെയാണ് അഖില്‍ ഡല്‍ഹിയിലെത്തിയെന്ന് മനസിലായത്. അവിടെനിന്നുമാണ് കാശ്മീരിലേക്കു കടന്നത്.
കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം
രാസലഹരി കടത്തുകാരനെ പിടികൂടാൻ ശ്രമിച്ചാൽ കാറിടിപ്പിച്ചും പോലീസിനെ കൊല്ലാൻ ശ്രമിക്കും. പോലീസല്ല, ആരുമുന്നിൽ വന്നാലും കൊല്ലാനുള്ള ധൈര്യമാണ് സംഘത്തിനുള്ളത്. രക്ഷിക്കാൻ വൻതോക്കുകൾ എത്തുമെന്നറിയാം. ചാത്തന്നൂരിൽ നടന്ന എംഡിഎംഎ വേട്ടയിൽ മയക്കുമരുന്ന് സംഘത്തലവനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കണ്ണേറ്റ സനൂജ് മനസിലിൽ സനോജ് (38) ആണ് അറസ്റ്റിലായത്.
ചാത്തന്നൂർ പോലീസ് പ്രതിയെ പിടികൂടുന്നതിനിടയിൽ കൊല്ലം ഡാൻസ് സാഫ് ടീമിലെ ഷഫീഖിനെ കാർ കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷഫീക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസിനെ വെട്ടിച്ചു കടന്നുകളയാന്‍ നോക്കിയ സനോജിനെ മറ്റ് ഉദ്യോഗസ്ഥര്‍ ജീവന് പണയം വെച്ചാണ് കീഴ്പ്പെടുത്തിയത്.
കാറിൽ എംഡിഎംഎയുമായി എത്തിയ പ്രതിയെ ജീപ്പിലും ബൈക്കിലും എത്തിയ ഡാൻസ് സാഫ് ടീമിലെ പോലീസുകാർ വളയുകയായിരുന്നു. ഇതിനിടയിൽ കാറിൽ റിവേഴ്സ് എടുത്ത് പ്രതി പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ചു.
കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി
കുഞ്ഞ് ജനിച്ചതിനു ലഹരി പാർട്ടി നടത്തിയ നാടാണ് കൊല്ലം. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ നാലുപേരെയാണ് എക്സൈസ് പിടികൂടിയത്. മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ലഹരി പാർട്ടി നടത്തിയത്. അപാർട്ട്മെന്റിൽ മുറിയെടുത്താണ് പരിപാടി നടത്തിയത്. 46 മില്ലി ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ചുകൾ എന്നിവ പിടികൂടി. ലഹരിയുടെ അളവ് കുറവായിരുന്നതിനാൽ നാലുപേർക്കും ജാമ്യം ലഭിച്ചു.
കൂട്ടായി വനിതകൾ
പോലീസും എക്സൈസും സദാചാര ഗുണ്ടകൾ പോലും സംശയിക്കാത്തവിധമാണ് വനിതകളെ ഇറക്കിയുള്ള ലഹരിസംഘത്തിന്റെ ഇടപാടുകൾ. ബൈക്കിലും വാഹനത്തിലും ചുറ്റിക്കറങ്ങുന്ന സംഘത്തിന്റെ പ്രധാനപരിപാടി ലഹരിക്കടത്തു തന്നെയാണ്. ഇവർ പരസ്യമായി ഉപയോഗിച്ചാൽ പോലും നാട്ടുകാർക്കുചോദിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കാരണം അപ്പോൾ സദാചാരഗുണ്ടകളെന്ന വിളിപ്പേര് വരും.
ബംഗളൂരിൽനിന്നും നാട്ടിലേക്കു കൊണ്ടുവരുന്ന ലഹരികൾക്കു കൂട്ടായി ഒരു വനിതയുണ്ടായിരിക്കും. യുവതികളെ മുന്നിൽനിർത്തിയുള്ള സംഘത്തിന്റെ വ്യാപാരമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകൾക്കുമുന്പ് പിടികൂടുന്പോഴും അനില എന്ന യുവതിക്കു യാതൊരു കൂസലും ഇല്ലായിരുന്നു. ശാസ്താംകോട്ട പോലീസ് പിടിയിലായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ശരീരത്തിലെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച എംഡിഎംഎയുമായി മിണ്ടാതിരുന്നു.
പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്രൻ എഴുപത്തിയേഴു ഗ്രാം എംഡിഎംഎയുമായിട്ടാണ് പിടികൂടിലാകുന്നത്. അനിലയുടെ കൂട്ടാളിയായ ശരബിനും പിടിയിലായതോടെ രാസലഹരിയുടെ വൻ നെറ്റ്വർക്കാണ് പോലീസ് പൊളിച്ചത്.
എംഡിഎംഎ വില്പന നടത്താനായി കൊല്ലം തങ്കശേരി ഭാഗത്ത് ഇവർ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. മങ്ങാട് മാന്ത്രികപുരം പള്ളിപ്പടിഞ്ഞാറ്റതിൽ വീട്ടിൽ ശരബിന് പ്രായം മുപ്പത്.ബിരുദധാരിയാണെങ്കിലും ജോലിക്കൊന്നും പോകുന്നില്ല.
ട്രെയിനിലെ സൗഹൃദം
മൂന്നു വർഷം മുൻപ് ട്രെയിൻ യാത്രയിലാണ് അനിലയെ പരിചയപ്പെട്ടതെന്നാണ് ശരബിൻ പോലീസിനോട് പറഞ്ഞത്. സൗഹൃദവഴിയേ രാസലഹരിയുടെ ഇടനാഴി തുറക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് അനില വാങ്ങി നൽകുന്ന എംഡിഎംഎ കൊല്ലത്ത് വിൽപന നടത്തുന്ന ജോലി ശരബിനാണ് ചെയ്തിരുന്നത്.
കർണാടക രജിസ്ട്രേഷൻ കാറിൽ അനില വന്നു പോയിക്കൊണ്ടിരുന്നു. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനിലയ്ക്ക് പ്രായം മുപ്പത്തിനാല്. ഏറെ നാളായി പനയത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ബംഗളൂരുവിലാണ് ലഹരിയുടെ വൻ സൗഹൃദവലയം. ഭർത്താവിനെ ഉപേക്ഷിച്ചതാണെന്ന് അനില പോലീസിനോട് പറഞ്ഞു. പണം കണ്ടെത്താനുള്ള വഴി തേടിയാണ് രാസലഹരിയുടെ ‘കാരിയർ' ആയത്. അനില സഞ്ചരിച്ച കാറിലെ ബാഗിൽ ബാഗിൽ സൂക്ഷിച്ചിരുന്ന എംഡിഎംയ്ക്കു പുറമേ ഇവരുടെ ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന എംഡിഎംഎം വൈദ്യ പരിശോധനയിലാണ് കണ്ടെത്തിയത്.
വിദ്യാർഥിനി പിടിയിൽ
ബംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്ക് വൻ തോതിൽ രാസലഹരി കടത്തിയ സംഭവത്തിൽ റേഡിയോളജി വിദ്യാർഥിനി ഉൾപ്പെടെ രണ്ടു പേരാണ് അറസ്റ്റിലായത്. അതും ശാസ്താംകോട്ട പോലീസാണ് പിടികൂടിയത്.
കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി അദ്വൈത, കണ്ണൂർ പറശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികളാണ് സംഘം കേരളത്തിലെ വിവിധ ജില്ലകളിലേയ്ക്ക് എത്തിച്ചുകൊണ്ടിരുന്നത്.
പ്രതികൾ വർഷങ്ങളായി കേരളത്തിലേയ്ക്കു ലഹരിമരുന്ന് കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. അദ്വൈത ബംഗളൂരുവിൽ റേഡിയോളജി പഠനത്തിനായി പോയതായിരുന്നു. പഠനത്തിനിടെയാണ് ലഹരി ഇടപാടുകളിലേയ്ക്ക് തിരിഞ്ഞത്.
പിടിയിലായ മുഹമ്മദ് സിജാഹ് നേരത്തെയും നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്. അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലെ എക്സൈസ് കേസുകളിലും ഇയാൾക്ക് പങ്കുണ്ട്. ഇരുവരും ബംഗളൂരുവിൽ വ്യാജ പേരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു.
107 ഗ്രാം എംഡിഎംഎ
ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഗർഭനിരോധന ഉറകളിൽ നിറച്ച് മലദ്വാരത്തിൽ വച്ച് കടത്തിയ 107 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയ ഒരു കേസാണ്.
ഇരവിപുരം ഉദയതാര നഗർ സ്വദേശി സക്കീർ ഹുസൈൻ ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസ് ബംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ തട്ടാമല സ്വദേശി അജ്മൽ ഷായെ ആണ് നേരത്തെ പിടികൂടിയത്.
Tags : Local News Nattuvishesham Kollam