കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഓഫീസിലെ സൈറണ്‍ മുഴക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതി നോട്ടീസയച്ചു. വർഷങ്ങളായി തുടരുന്ന ഈ ആചാരം നിലനിർത്തണമെന്നാവശ്യപ്പെട്ടു കോർപറേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കോർപറേഷന്റെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി കേസിൽ എതിർകക്ഷികൾക്കു നിലപാട് വ്യക്തമാക്കാൻ നിർദേശവും നൽകി.
കണ്ണൂർ മുനിസിപ്പൽ കോർപറേഷനുവേണ്ടി മുസ്ലിം ലീഗ് രാജ്യസഭാംഗംകൂടിയായ അഡ്വ. ഹാരിസ് ബീരാനാണു സുപ്രീംകോടതിയിൽ ഹാജരായത്. ജനവാസമേഖലയിൽ ഇത്രയും ഉയർന്ന ശബ്ദത്തിൽ സൈറണ്‍ മുഴക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കോടതി ചില സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചു. ആശുപത്രികളും സ്കൂളുകളും നഴ്സിംഗ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നഗരഹൃദയത്തിൽ 94.9 ഡെസിബെൽ എന്ന കഠിനമായ ശബ്ദത്തിൽ എന്തിനാണ് സൈറണ്‍ മുഴക്കുന്നതെന്ന് കോടതി ആരാഞ്ഞു.
കണ്ണൂരിലെ ജനങ്ങളുടെ പാരന്പര്യവുമായും വികാരവുമായും ഈ സൈറണ്‍ അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോർപറേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. ദേശീയദിനങ്ങളിലും രക്തസാക്ഷി ദിനത്തിനും പുറമെ തളാപ്പിലെ ശ്രീസുന്ദരേശ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിനും ഈ സൈറണ്‍ മുഴക്കുന്നത് പതിവാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം നിലവിൽ ശബ്ദപരിധി 66.2 ഡെസിബെലായി കുറച്ചിട്ടുണ്ടെന്നും എന്നാൽ വെറും രണ്ടു വരി ഉത്തരവിലൂടെ ഹൈക്കോടതി ഈ പാരന്പര്യം തടഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈറണിന്റെ അമിതശബ്ദം ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യഹർജിയിലായിരുന്നു നേരത്തേ ഹൈക്കോടതി ഇടപെടൽ നടത്തിയത്. സമയം അറിയാൻ ആധുനികസംവിധാനങ്ങളുള്ള ഇന്നത്തെ കാലത്ത് ഇത്തരം സൈറണുകൾ അനാവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി അതു നിരോധിച്ചത്.
Tags : Kannur Corporation