കരിക്കത്തില്‍ ജംഗ്ഷന് റോഡ് തകർന്ന നിലയിൽ.
ചടയമംഗലം: ആയൂര്‍ -നെല്ലിക്കുന്നം റോഡിനെയും വയയ്ക്കല്‍-ഉമ്മന്നൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കരിക്കത്തില്‍ ജംഗ്ഷന്-ചേന്നറക്കൊല്ല റോഡ് പൂര്‍ണമായി തകര്‍ന്നു. ചില ഭാഗങ്ങളില്‍ ചാലുകളുണ്ടായി വലിയ ഗര്‍ത്തം രൂപപ്പെട്ടു. തേവന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വയയ്ക്കല്‍, വാളകം സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് എത്താനുള്ള പാതയാണിത്.
മഴക്കാലമാകുന്നതോടെ റോഡില്‍ വെള്ളക്കെട്ട് അതിരൂക്ഷമാകുന്നു. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഇതുവഴി സഞ്ചരിക്കാന്‍ പാടുപെടുകയാണ്. മഴക്കാലമായാല്‍ വെള്ളക്കെട്ട് രൂക്ഷമാകും. ഇളമാട്, ഉമ്മന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന റോഡിന്റെ ദുരവസ്ഥ വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
നവീകരണം പാളി: ഊക്കന്‍മുക്ക് - മണക്കാട്ടുമുക്ക് ബൈപ്പാസ് തകര്‍ന്നു
ശാസ്താംകോട്ട: ഒരു കോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ച, ശാസ്താംകോട്ട പഞ്ചായത്തിലെ ഊക്കന്‍മുക്ക്-മണക്കാട്ടുമുക്ക് ബൈപ്പാസ് തകര്‍ന്നു തരിപ്പണമായി. യാത്ര ദുസഹമാക്കുന്ന വിധത്തില്‍ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. കൊല്ലം-തേനി, ഭരണിക്കാവ്-കുമളി ദേശീയപാതകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഗാരന്റി കാലാവധി തീരുംമുന്‍പ് തകര്‍ന്നത്.
ഗുണനിലവാരമില്ലാതെയും അളവനുസരിച്ചുള്ള മിശ്രിതങ്ങള്‍ ചേര്‍ക്കാതെയും പണി നടത്തിയതാണ് പാത തകരാന്‍ കാരണമായതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. രണ്ടുഘട്ടങ്ങളിലായി ജില്ലാപഞ്ചായത്ത് ഒരു കോടിരൂപയാണ് ചെലവിട്ടത്. ആദ്യഘട്ടത്തില്‍ 50 ലക്ഷം ചെലവഴിച്ച് ടാര്‍ ചെയ്തെങ്കിലും മാസങ്ങള്‍ക്കകം പൊളിഞ്ഞു. ബില്‍ മാറ്റിനല്‍കില്ലെന്ന് ജില്ലാപഞ്ചായത്ത് കടുപ്പിച്ചതോടെ ഈ ഭാഗം വീണ്ടും ടാര്‍ചെയ്തു. മൂന്നരവര്‍ഷം തികയുംമുന്പ് അതും പൊളിഞ്ഞു. രണ്ടാംഘട്ടമായി നടത്തിയ ടാറിംഗും തകര്‍ന്നിരിക്കുകയാണ്. മണക്കാട്ടുമുക്കില് റോഡ് കുറുകേ തകര്‍ന്ന് വലിയ കുഴികളായി. ദേശീയപാതയില്‍നിന്നു തിരിയുമ്പോള്‍ കുഴിയില്‍വീണ് വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിയുകയാണ്.
അശ്വതിമുക്കില്‍ രണ്ടിടത്ത് വന്‍തോതില്‍ പൊട്ടിപ്പൊളിഞ്ഞു. കൊല്ലം, കുണ്ടറ ഭാഗങ്ങളില്‍നിന്നു വരുന്ന യാത്രക്കാര്‍ക്ക് ഭരണിക്കാവില്‍ പ്രവേശിക്കാതെ അടൂര്‍, കൊട്ടാരക്കര, താമരക്കുളം എന്നിവിടങ്ങളിലേക്ക് പോകാനുള്ള ബൈപ്പാസാണിത്. താത്കാലിക അറ്റകുറ്റപ്പണി നടത്തി കുഴിയടച്ചാല്‍ ദുരിതം മാറുമെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ചുവര്‍ഷ ഗാരന്റിയിലായിരുന്നു പാത നിര്‍മാണം.
Tags : District News Nattuvishesham Karikkathil Junction Unfit for Traffic