പ്രതീകാത്മക ചിത്രം
തൃശൂർ: പുഞ്ച, മുണ്ടകൻ കൃഷിയിറക്കാനിരിക്കുന്ന കർഷകർക്കു തിരിച്ചടിയായി ഉണക്ക് ഭീഷണിക്കൊപ്പം രാസവള വിലവർധനയും.
ഒരുവർഷത്തിനിടെ അന്പതുശതമാനത്തോളമാണു വിലവർധന. കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കു വിലയേറിയതോടെ കൃഷിച്ചെലവ് ഇരട്ടിക്കുമെന്നും കർഷകർ പറയുന്നു. തെങ്ങ്, വാഴ, പച്ചക്കറി കൃഷിക്കും വിലവർധന തിരിച്ചടി. ജില്ലയിൽ 13,000 ഹെക്ടർ കോൾപാടങ്ങളിലായി 30,000 കർഷകരാണു നെൽകൃഷി ചെയ്യുന്നത്. മാള, ഒല്ലൂക്കര, പഴയന്നൂർ മേഖലകളിലും കോൾപാടങ്ങളിലും വിതയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ പകുതിയോടെ പാടങ്ങളിലെ വെള്ളമിറക്കി, വൈകിയുള്ള പുഞ്ചക്കൃഷിക്കു വിതയൊരുക്കാറാണു പതിവ്. ഉയർന്നപ്രദേശങ്ങളിലെ മുണ്ടകൻ കൃഷിക്കും ഈ മാസം തുടക്കമാകും. നിലമൊരുക്കിയശേഷം വിതച്ചാൽ 30 ദിവസത്തിനകവും നടീലിനുശേഷം 20 ദിവസത്തിനകവും വളമിടണം. ഒരേക്കറിനു രണ്ടു ചാക്ക് ഫാക്ടംഫോസ്, ഒരുചാക്ക് യൂറിയ, ഒരുചാക്ക് പൊട്ടാഷ് എന്നിവ ആവശ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിത്തുക വളത്തിനു മാത്രം മാറ്റിവയ്ക്കേണ്ടിവരും. എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരൾച്ച രൂക്ഷമായാൽ ഉണക്കുണ്ടാകുമെന്ന ആശങ്കയ്ക്കിടെയാണു ഉത്പാദനച്ചെലവും കൂടുന്നത്.
87000 ഹെക്ടറിൽ തെങ്ങ് കൃഷി ചെയ്യുന്ന 80,000 പേരെയും 5000 ഹെക്ടറിൽ കൃഷിയിറക്കുന്ന അരലക്ഷത്തിലധികം വാഴക്കർഷകരെയും പച്ചക്കറി കർഷകരെയും വളം വില ബാധിക്കും. ഓണത്തിനു വിളവെടുക്കാനാണ് പച്ചക്കറി, വാഴ കർഷകർ കൃഷിയിറക്കുന്നത്.
ഒരു വാഴയ്ക്ക് ഒരു കിലോ ഫാക്ടംഫോസ് വേണം. ആദ്യഘട്ടത്തിൽ 250 ഗ്രാം, തുടർന്ന് പ്രതിമാസം 100 ഗ്രാം വീതവും ആവശ്യമാണ്. 50 വാഴയ്ക്ക് വിളവെടുപ്പ് കാലയളവിനിടെ ഒരു ചാക്ക് രാസവളം വേണം. വർഷത്തിൽ രണ്ടുവട്ടം തെങ്ങിന് ഒരു കിലോ ഫാക്ടംഫോസും പൊട്ടാഷും ആവശ്യമാണ്. ഫാക്ടംഫോസ് 50 കിലോ ചാക്കിന് കഴിഞ്ഞവർഷം 1,425 രൂപയെന്നത് നിലവിൽ 2,150 ലേറെ ആയി. പൊട്ടാഷ് (50 കിലോ) 1,700 ൽനിന്ന് 2,200 ആയി. യൂറിയയ്ക്ക് (45 കിലോ) 266.50 രൂപയും ഡിഎപി (50 കിലോ) 1,350 രൂപയുമായി തുടരുന്നു.
Tags : NattuVishesham DistrictNews