കയ്പമംഗലം മൂന്നുപീടിക അടിപ്പാതയിലെ അപകടസാധ്യതാപ്രദേശങ്ങൾ എൻഎച്ച്എഐ കരാർ കമ്പനി അധികൃതർ സന്ദർശിച്ചപ്പോൾ.
കയ്പമംഗലം: പനമ്പിക്കുന്ന് നാഷണൽ ഹൈവേയിൽ എട്ടു യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെ തുടർന്ന് റോഡ് സുരക്ഷയ്ക്കു വേണ്ടി എൻഎച്ച്എഐ കരാർ കമ്പനി അധികൃതർ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കയ്പമംഗലം പഞ്ചായത്ത് എംഎൽഎയെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സർവകക്ഷി പ്രതിഷേധയോഗത്തിൽ തീരദേശവികസന സമിതി ഭാരവാഹികൾ കൈപ്പമംഗലം എൻഎച്ച് 66 റോഡ് സുരക്ഷയും വികസനവും എന്ന സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ച് പഞ്ചായത്തിനും എംഎൽഎക്കും കൈമാറിയിരുന്നു. ഈ സമഗ്ര റിപ്പോർട്ട് ശിവാലയ കമ്പനിക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ എൻജിനിയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ പരിശോധനക്ക് എത്തിയത്.
ആദ്യം പഞ്ചായത്തിൽ എത്തി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മെമ്പർമാരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്തു. തുടർന്ന് ജനപ്രതിനിധികൾക്കൊപ്പം കയ്പമംഗലം പനമ്പിക്കുന്നിലും വഴിയമ്പലത്തും മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാതയും സന്ദർശിച്ചു. ഇവിടെ തുടർച്ചയായി നടക്കുന്ന വാഹനാപകടങ്ങളുടെ കാര്യങ്ങൾ പൊതുജനങ്ങൾ പരാതിയായി ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു.
ആറ് സ്ഥലങ്ങളിൽ ഹമ്പ് വേണമെന്നും ഇൻഡിക്കേഷൻ ലൈറ്റുകൾ, സിഗ്നൽ ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ ആവശ്യപ്പെട്ടു. റോഡിന്റെ ട്രാക്ക് ലൈൻ അടിയന്തിരമായി ആവശ്യമാണെന്നു ശിവാലയ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ താത്കാലിക പരിഹാരമായി സിഗ്നൽ ലൈറ്റുകൾ, ഹമ്പുകൾ എന്നിവ സ്ഥാപിക്കാമെന്ന് ഉറപ്പു നൽകി.
സേഫ്റ്റി സെക്ഷനുമായി ബന്ധപ്പെട്ട് ശാശ്വതസുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നിർദേശങ്ങൾ തീരദേശവികസനസമിതി പ്രസിഡന്റ് സക്കീർ ഹുസൈൻ ഉന്നയിച്ചു. ബീച്ച് റോഡ് സമരസമിതി ചെയർമാൻ റഫീക്ക്, കേരള വ്യാപാരി വ്യവസായി മൂന്നുപീടിക യൂണിറ്റ് പ്രസിഡന്റ് ഷിബാദ്, സെക്രട്ടറി ആഷിഫ് തുടങ്ങിയവർ വിവിധ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സക്കറിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മണി ഉല്ലാസ്, സുരേഷ് കൊച്ചുവീട്ടിൽ, അൻസാ മോൾ, ജനപ്രതിനിധിയകളായ നസീമ, ലുബ്ന, പി.സി.മനോജ്, കെ.കെ. പവിത്രൻ, ശിവാലയ മ്പനി പ്രതിനിധി ഷിബു, നാഷണൽ ഹൈവേ പ്രതിനിധി ബാബു, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ വിന്നി പോൾ, ഓവർസിയർ അനുമോൾ തുടങ്ങിയവരും ഉണ്ടായിരുന്നു.
Tags : NattuVishesham DistrictNews