പാലക്കയത്തെയും ഇരുമ്പകച്ചോലയെയും ബന്ധിപ്പിച്ചു കടന്നുപോകുന്ന കാഞ്ഞിരപ്പുഴഡാമിന്റെ വൃഷ്ടിപ്രദേശം.
കല്ലടിക്കോട്: കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ കരിമല, പാലക്കയം, ഇരുമ്പകച്ചോല പ്രദേശങ്ങളെ ഉൾപ്പെടുത്തി റിംഗ്റോഡ് നിർമിക്കാനുള്ള തീരുമാനം മലയോരമേഖലയുടെ മുഖച്ഛായമാറ്റി വികസം സാധ്യമാകും. കഴിഞ്ഞദിവസം പാലക്കയം, പായപ്പുല്ല്, ഇരുമ്പകച്ചോല പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് റിംഗ്റോഡിന്റെ നിർമാണോദ്ഘാടനം നടത്തിയതോടെ മലയോരമേഖല പ്രതീക്ഷയിലാണ്.
നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണു പരിഹാരമായത്. 75 ലക്ഷംരൂപ ചെലവിൽ നിർമിക്കുന്ന റിംഗ്റോഡ് യാഥാർഥ്യമാകുന്നതോടെ ഗതാഗതപ്രശ്ന പരിഹാരത്തിനും ടൂറിസം മുന്നേറ്റത്തിനും ഇടയാക്കും. കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തുകൂടെ വളഞ്ഞുപോകുന്ന റോഡ് പ്രദേശവികസനത്തിനൊട്ടാകെ വഴിമരുന്നാകുമെന്നാണ് പ്രതീക്ഷ.
ആകെ 15 കിലോമീറ്റർ വരുന്ന റോഡിൽ പായപ്പുല്ലുമുതൽ കാഞ്ഞിരപ്പുഴ വരെയുള്ള നാലുകിലോമീറ്റർ ദൂരമാണ കാടുപിടിച്ച് നടപ്പാതമാത്രമായി കിടക്കുന്നത്. ഈ നാലുകിലോമീറ്റർ ഭാഗമാണ് വീതികൂട്ടി നിർമിക്കുന്നത്.
പുഴയുടെ അക്കരെയും ഇക്കരെയുമുള്ളവരെ ബന്ധിപ്പിക്കാൻ കഴിയുന്നതാണ് ഈ റോഡ്. വർഷങ്ങളായി നടപ്പാത പോലുമില്ലാത്ത ഈഭാഗത്ത് നാട്ടുകാർ കൂട്ടമായിച്ചേർന്നു സ്ഥലം വിട്ടുകൊടുത്തും പിരിവെടുത്തും ഒരുകിലോമീറ്റർ മണ്ണിട്ടു നിരപ്പാക്കിയതോടെയാണ് റോഡുപണിക്കു തുടക്കംകുറിച്ചത്.
ഇരുമ്പകച്ചോല വരെയുള്ള മൂന്നു കിലോമീറ്റർറോഡ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തിയതോടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയോരവാസികൾ.
കല്ലടിക്കോട്ടുനിന്നും കരിമലവഴി മുണ്ടനാട്, തരിപ്പപ്പൊതി, വഴിക്കടവുവഴി പാലക്കയത്തേക്കുള്ള റോഡ് കേന്ദ്രഫണ്ടുപയോഗിച്ചു നിർമിച്ചു. ഇനിയും ഒരുകിലോമീറ്റർഭാഗം ടാർചെയ്തു ഗതാഗത യോഗ്യമാക്കിയാൽ വഴിക്കടവ് ഭാഗത്തുള്ളവർക്കും ചുള്ളിയാംകുളത്തുള്ളവർക്കും എളുപ്പം കല്ലടിക്കോട്ടും പാലക്കയത്തും എത്താനാകും. കല്ലടിക്കോട്ടു നിന്നാരംഭിക്കുന്ന റിംഗ്റോഡ് യാഥാർഥ്യമായാൽ മീൻവല്ലം, ആറ്റില, മുണ്ടനാട്, വഴിക്കടവ്, പാലക്കയം, പായപ്പുല്ല്, ഇരുമ്പകച്ചോല, കാഞ്ഞിരപ്പുഴഡാം, ശിരുവാണിഡാം എന്നിവ സന്ദർശിക്കാൻ കഴിയും.
കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നതോടെ ചുള്ളിയാംകുളമടക്കമുള്ള മലയോരമേഖലയുടെ ടൂറിസംസാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയും. സഞ്ചാരികൾ എത്തുന്നതോടെ ഹോംസ്റ്റേകളും ഹോട്ടലുകളും ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസനം യാഥാർഥ്യമാകും. മേഖലയിലെ കാർഷികവിളകളുടെ വിപണനവും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Tags : Ring Road nattuvishesham local news