കാസര്‍ഗോഡ്: നടപ്പ് സാമ്പത്തിക വര്‍ഷത്തെ കാസര്‍ഗോഡ് വികസന പാക്കേജിനായുള്ള 100 കോടി രൂപയുടെ കരട് വാര്‍ഷിക പദ്ധതി സമര്‍പ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന 27 സുപ്രധാന പദ്ധതികളാണ് സമഗ്രമായ ഈ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തിലാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ആരോഗ്യമേഖലയ്ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്ക്കുമാണ് പദ്ധതിയില്‍ വലിയ പരിഗണന നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 10 കോടി രൂപയും പുതിയ അപകട-ട്രോമ കെയര്‍ സൗകര്യത്തിനായി അഞ്ചുകോടി രൂപയും കരട് വാര്‍ഷിക പദ്ധതി വകയിരുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആരോഗ്യ പരിരക്ഷയ്ക്കും ഉപജീവനത്തിനുമായി മെഡിക്കല്‍ കോളജില്‍ സമഗ്ര ക്ലിനിക്കല്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
ഇതിനുപുറമെ സാമൂഹ്യനീതിവകുപ്പിന് കീഴില്‍ വയോജന ആശുപത്രി ബ്ലോക്ക് സ്ഥാപിക്കാന്‍ 2.65 കോടി രൂപയും കരട് പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്ലാത്ത പ്രൈമറി സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കാന്‍ 11 കോടി രൂപയും സ്മാര്‍ട്ട് അങ്കണവാടികള്‍ക്കും സോഷ്യല്‍ റിസോഴ്സ് സെന്ററുകള്‍ക്കുമായി ആറുകോടി രൂപയും വകയിരുത്തി.
സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി രൂപയും ആധുനിക ലബോറട്ടറികള്‍ക്ക് രണ്ടുകോടിയും കാസര്‍ഗോഡ് ഗവ. കോളജിലെ പുതിയ ജിയോളജി ബ്ലോക്കിന് മൂന്നുകോടി രൂപയും നീക്കിവച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ നവീകരണത്തിന് മൂന്നുകോടിയും മത്സര പരീക്ഷാ പരിശീലന പദ്ധതിയായ മുന്നോട്ടിന് 35 ലക്ഷവും ലഭിക്കും. കായിക മേഖലയുടെ ഉന്നമനത്തിനായി കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാന്‍ മൂന്നുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പാലങ്ങളും റോഡുകളും പദ്ധതിയിലുണ്ട്. ഉദയപുരം-മുന്നാട് റോഡില്‍ പിണ്ടിക്കടവ് പാലം നിര്‍മിക്കാന്‍ നാലുകോടിയും ബേഡഡുക്കയിലെ പായം-പയങ്ങാട് പാലത്തിന് 3.5 കോടിയും വകയിരുത്തി. വിവിധ നഗരങ്ങളിലെ ബൈപ്പാസുകളുടെ വികസനത്തിന് മൂന്നുകോടിയും നെല്ലിക്കുന്ന് ഉള്‍പ്പെടെയുള്ള ട്രാഫിക് ജംഗ്ഷനുകളുടെ നവീകരണത്തിനും സിവില്‍ സ്റ്റേഷന് പരിസരത്തെ മാനവീയം വീഥി സര്‍ക്കുലര്‍ റോഡുകള്‍ക്കുമായി രണ്ടു കോടി രൂപ വീതവും കെഡിപി വകയിരുത്തി.
തീരദേശ-മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളുടെ നവീകരണത്തിനും പദ്ധതിയില്‍ തുക വകയിരുത്തി. തൈക്കടപ്പുറം, വലിയപറമ്പ് ബീച്ചുകളുടെ വികസനത്തിന് രണ്ടു കോടി വീതവും മഞ്ഞംപൊതികുന്ന് ഹില്‍ ടൂറിസത്തിന് ഒരു കോടിയും വകയിരുത്തി.
കാര്‍ഷിക-മൃഗസംരക്ഷണ മേഖലകളിൽ, നീലേശ്വരം പാലായി പാടശേഖരത്തില്‍ ജലസേചന സൗകര്യങ്ങള്‍ക്കായി മൂന്നുകോടിയും മൃഗസംരക്ഷണ ലാബുകളും ആശുപത്രികളും ശക്തിപ്പെടുത്തുന്നതിന് രണ്ടുകോടിയും ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ശാസ്ത്രീയമായി തടയുന്നതിന് ഒരുകോടി രൂപയും പാക്കേജില്‍ വകയിരുത്തിയിട്ടുണ്ട്.
പൊതുസൗകര്യങ്ങളും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും കാസര്‍ഗോഡ് ഫയര്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണത്തിനും അനന്തപുരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വ്യവസായ മാലിന്യസംസ്കരണ പ്ലാന്റിനുമായി രണ്ടുകോടി രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്പീഡ് ബോട്ടും ജീവന് രക്ഷാ ഉപകരണങ്ങളും വാങ്ങുന്നതിന് 50 ലക്ഷം രൂപയും പദ്ധതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. കാസര്‍ഗോഡിന്റെ സമഗ്രവികസനത്തിന് അടിത്തറയാകുന്നതാണ് പുതിയ വാര്‍ഷിക പദ്ധതി.
Tags : nattu vishesham 100 crore development package Kasaragod