കല്ലുങ്കത്ര മർത്തമറിയം സിംഹാസന പള്ളിയുടെ അങ്കണത്തിൽ 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പരുമല തിരുമേനി സ്ഥാപിച്ച് വിശുദ്ധകുർബാന അർപ്പിച്ച ബലിപീഠം.
Aഅയ്മനം: കല്ലുങ്കത്ര മർത്തമറിയം സിംഹാസന പള്ളിയുടെ അങ്കണത്തിൽ 19ാം നൂറ്റാണ്ടിന്റെ അവസാനം 1897ൽ പരുമല തിരുമേനി സ്ഥാപിച്ച് വിശുദ്ധ കൂർബാന അർപ്പിച്ച ബലിപീഠം, അതിന്റെ പൗരാണികതയും വിശുദ്ധിയും ഒട്ടും തന്നെ ചോർന്നു പോകാതെ നവീകരിക്കുന്നു. ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ തി മോത്തിയോസ് ഇന്ന് രാവിലെ പത്തിന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പുനർ നിർമാണത്തിന്റെ ശിലാസ്ഥാപനം നടത്തും.
ധ്യാന നിലയമായാണ് പുതുക്കി നിർമിക്കുന്നത്. ട്രിനിറ്റി ഫണ്ട്സ് സിഇഒ രഞ്ജിത് പന്നയ്ക്കലും കുടുംബവുമാണ് പുനർനിർമാണത്തിന്റെ ചെലവ് വഹിക്കുന്നത്. പരുമല തിരുമേനി സ്ഥാപിച്ച ഈ ദേവാലയത്തിന്റെ ഒരു ഭാഗം കാലപ്പഴക്കത്താൽ പൊളിഞ്ഞു പോയിരുന്നു. എന്നാൽ ബലിപീഠം ഉൾക്കൊള്ളുന്ന മദ്ബഹയുടെ ഭാഗം, ഇന്നും ചരിത്ര സാക്ഷിയായി നിലകൊള്ളുന്നു.
1876ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ട തിരുമേനി അനേകം പള്ളിക്കൂടങ്ങളും ഇത്തരം ദൈവാലയങ്ങളും സ്ഥാപിച്ചെങ്കിലും ഇന്നും നിലനിൽക്കുന്ന ബലിപീഠം ഇതു മാത്രമാണെന്ന് വികാരി ഫാ. ജോസി ഏബ്രഹാം അട്ടച്ചിറ പറഞ്ഞു. യോഹന്നാൻ ശ്ലീഹായുടെ നാമത്തിലാണ് ഈ ബലിപീഠം സ്ഥാപിച്ചിരിക്കുന്നത്. പരിശുദ്ധ പരുമല തിരുമേനി ജലമാർഗം കല്ലുങ്കത്ര പള്ളിയിൽ വന്ന് പല തവണ താമസിക്കുകയും കൽപനകൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അദ്ദേഹവും പിന്നീട് യാക്കോബായ സഭയിലെ പല തിരുമേനിമാരും താമസിച്ചിരുന്ന മാളിക ഇപ്പോഴും ചരിത്ര സ്മാരകമായി പള്ളി അങ്കണത്തിലുണ്ട്.