പാലക്കാട്: ലോക മലന്പനി (മലേറിയ) ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തിൽ നടന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ഗീതു മരിയ ജോസഫ് നിർവഹിച്ചു. കഞ്ചിക്കോട് ബ്രൊക്കേഡ് പോളിടെക്സ് ഇന്ത്യ ലിമിറ്റഡിൽ നടന്ന പരിപാടിയിൽ മലന്പനിയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി.
ഇതരസംസ്ഥാന തൊഴിലാളികൾക്കായി മലന്പനി രോഗ പരിശോധന ക്യാന്പും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ‘മലന്പനി ഇല്ലാതാക്കാൻ ഇപ്പോൾ നമുക്ക് കഴിയും. നമുക്ക് ചെയ്യാം’ എന്നതാണ് ഈ വർഷത്തെ ലോക മലന്പനി ദിനാചരണ സന്ദേശം.
ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി ആകെ 185 മലന്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ നാല് കേസുകൾ തദ്ദേശീയ മലന്പനി കേസുകളാണ്. അലനല്ലൂർ, അന്പലപ്പാറ, കുഴൽമന്ദം ആരോഗ്യ ബ്ലോക്കുകളിൽ ആണ് കൂടുതൽ കേസുകൾ.
ഇതരസംസ്ഥാന തൊഴിലാളികൾ, കണ്സ്ട്രക്ഷൻ മേഖലകളിൽ ജോലിചെയ്യുന്നവർ, മറ്റുസ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്തുവരുന്നവർ, മലയോരമേഖലകളിൽ താമസിക്കുന്നവർ, റബർ തോട്ടങ്ങൾ ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ, ജോലിചെയ്യുന്നവർ എന്നിവർക്ക് മലന്പനി വരാനുള്ള സാധ്യത കൂടുതലാണ്.
രോഗം ബാധിച്ചവരെ കടിച്ച കൊതുകുകൾ ചുറ്റുമുള്ളവരെ കടിക്കുന്പോഴാണ് രോഗം പകരുന്നത്.
ഗർഭാവസ്ഥയിൽ മലേറിയ ബാധിച്ചാൽ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ എന്നിവയ്ക്ക് മലന്പനി കാരണമാകും. കൃത്യസമയത്ത് ചികിൽസിച്ചില്ലെങ്കിൽ മലേറിയ പെട്ടെന്ന് ഗുരുതരമായ രോഗത്തിലേക്കും മരണത്തിലേക്കും വ്യാപിക്കും. ഗർഭിണികൾ, ശിശുക്കൾ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗബാധിതർ എന്നിവരെ മലേറിയ വളരെ ദോഷകരമായി ബാധിക്കുന്നു. കൊതുകു കടിയേൽക്കുന്നത് വഴിയും മലന്പനി രോഗിയുടെ രക്തം സ്വീകരിക്കുന്നതു വഴിയും ചുരുക്കം സന്ദർഭങ്ങളിൽ ഗർഭാവസ്ഥയിൽ അമ്മയിൽനിന്ന് കുഞ്ഞിലേക്കും മലന്പനി പകരുന്നു.
മലന്പനിയുടെ ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലന്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുന്പോഴോ ആവർത്തിക്കുക, മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലന്പനി കാണാറുണ്ട്.
അംഗീകൃത ചികിത്സാ മാർഗരേഖ പ്രകാരം മലന്പനിക്കെതിരായ ഫലപ്രദമായ സന്പൂർണചികിത്സ ജില്ലകളിലെ എല്ലാ സർക്കാർ ആശുപത്രികളിലും തികച്ചും സൗജന്യമായി ലഭ്യമാണ്. ഇതരസംസ്ഥാന തൊഴിലാളികൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും യാത്ര ചെയ്തു വരുന്നവർ എന്നിവർ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെത്തി നിർബന്ധമായും രക്ത പരിശോധന നടത്തി രോഗം ഇല്ല എന്നുറപ്പുവരുത്തണം.
ആരംഭത്തിലേ രോഗം കണ്ടുപിടിച്ച് സന്പൂർണചികിത്സ ഉറപ്പാക്കുക, കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക, മലന്പനിക്ക് കാരണമാകുന്ന കൊതുകുകൾ വെള്ളത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക, ആഴം കുറഞ്ഞ കിണറുകളിലും മറ്റും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറു മത്സ്യങ്ങളെ നിക്ഷേപിക്കുകയോ കിണറുകളും ടാങ്കുകളും കൊതുകു കടക്കാത്ത വിധം വലകൊണ്ട് മൂടി സംരക്ഷിക്കുകയോ ചെയ്യുക, റോഡ്-കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിലും ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിലും വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുക് വളരുന്നില്ലെന്നുറപ്പാക്കുക എന്നിവയാണ് മലന്പനി പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങളെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Tags : Malampani Day celebrations