റോയിച്ചൻ.
മംഗലംഡാം: ഒടുകൂരിലെ കടയിൽനിന്നും റബർഷീറ്റ് മോഷണം നടത്തിയയാളെ പിടികൂടി. മണ്ണുത്തി മുളയം സ്വദേശിയായ റോയിച്ചൻ (പരുന്ത് റോയ് -51) ആണ് പോലീസിന്റെ പിടിയിലായത്. പകൽസമയം രണ്ടുദിവസങ്ങളിലായി 73 കിലോ റബർഷീറ്റ് മോഷ്ടിച്ചെന്നു പോലീസ് പറഞ്ഞു.
വാങ്ങിവച്ച റബർഷീറ്റിൽ കുറവുള്ളതായി സംശയം തോന്നിയ കടയുടമ അടുത്തുള്ള കടയിലെ സിസി ടിവി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷ്ടിച്ച ഷീറ്റ് ആലത്തൂരിലെ രണ്ടുകടകളിലായി വില്പന നടത്തിയതായും കണ്ടെത്തി. രഹസ്യനീക്കത്തിലൂടെ മുളയത്തെ വീട്ടിൽനിന്നും ഇന്നലെ പുലർച്ചെയാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ആലത്തൂർ, നെന്മാറ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ മോഷണക്കേസിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎസ്പി എ.ജെ. ജോൺസൺ, നെന്മാറ സിഐ എ.പി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ എ. രാമചന്ദ്രൻ, ക്രൈം സ്ക്വാഡ് അംഗം ആർ.കെ. കൃഷ്ണദാസ്, എഎസ്ഐ മാരായ എം.എ. അബ്ദുനാസർ, എം. സജീവൻ, സിപിഒമാരായ സി. ശിവദാസൻ, കെ.മനോജ്, യു. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.